യുവസംവിധായിക നയനാ സൂര്യന്റെ ദുരൂഹമരണം പുനഃരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യു.. ഉടൻതന്നെ പുതിയ ഫയൽ തുറന്ന് അന്വേഷണത്തിലേക്ക് കടക്കുമെന്ന് സംഘത്തലവനായ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്.പി. എസ്. മധുസൂദനൻ അറിയിച്ചു.
നയനയുടെ മരണശേഷം ആദ്യം മൊഴിനൽകിയ സഹോദരൻ മധു, നയന മരിച്ചുകിടന്ന മുറിയിൽ ആദ്യം പ്രവേശിച്ച മൂന്നു സുഹൃത്തുക്കൾ തുടങ്ങിയവരുടെ പുതിയ മൊഴിയാണ് ആദ്യം ശേഖരിക്കുക. ആദ്യഘട്ട അന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ സംഘം വിശദമായി ചോദ്യംചെയ്യും. ഇവരുടെ മൊഴികൾ കേസിൽ നിർണായകമാണ്.
ജനവരി അഞ്ചിനാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. 2019 ഫെബ്രുവരി 24-നാണ് നയനാ സൂര്യനെ താമസസ്ഥലത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷുഗർനില താഴ്ന്ന് പരസഹായം കിട്ടാതെ മരിച്ചെന്നായിരുന്നു മ്യൂസിയം പോലീസിന്റെ റിപ്പോർട്ട്. നയനയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്ന തെളിവുകൾ ഉണ്ടായിരുന്നു. ഫോറൻസിക് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥ തന്നെ ഇക്കാര്യം വെളിപ്പെടുത്തി. എന്നാൽ പൊലീസ് കണ്ടെത്തൽ മറിച്ചായിരുന്നു. മാത്രമല്ല. റിപ്പോർട്ടിൽ പരാമർശിക്കാത്ത വാദം ഉന്നയിച്ച് മരണം സ്വാഭാവികം എന്ന് വിധി എഴുതുകയും ചെയ്തു.
തെളിവുകൾ കാണാതായി, നയനയുടെ വസ്ത്രങ്ങൾ പോലും അപ്രത്യക്ഷമായി
നയന സൂര്യന്റെ വസ്ത്രങ്ങൾ മ്യൂസിയം സ്റ്റേഷനിൽ കാണാനില്ല. ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം നടത്തിയ പരിശോധനയിൽ വസ്ത്രങ്ങൾ കണ്ടെത്തിയില്ല. ഫൊറൻസിക് പരിശോധനക്കയച്ച രേഖകളും സ്റ്റേഷനില്ല. നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവയാണ് കാണാതായത്. ഇവ ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാൻ കൈമാറിയിരുന്നു. ഇവയെല്ലാം ഫൊറൻസിക് ലാബിലുണ്ടോയെന്ന് വ്യക്തമാകാൻ ക്രൈംബ്രാഞ്ച് നാളെ കത്ത് നൽകും.
2019 ഫെബ്രുവരി 23 ന് രാത്രിയാണ് തിരുവനന്തപുരം ആൽത്തറ ജംഗ്ഷനിലെ വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത കൂടിയത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് ഡിസിആർബി അസി.കമ്മീഷണറുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു.
യുവ സംവിധായക നയന സൂര്യയുടെ മരണം സംബന്ധിച്ച് ആദ്യം അന്വേഷിച്ച സംഘത്തിന്റെ വീഴ്ചകൾ പുതിയ അന്വേഷണ സംഘം നേരത്തെ അക്കമിട്ട് പറഞ്ഞിരുന്നു. നയന ഉൾപ്പെടെ അഞ്ച് പേരുടെ ഫോൺ വിശദാംശങ്ങൾ മാത്രമാണ് അന്വേഷണ സംഘം എടുത്തത്. വിശദമായ അന്വേഷണം നടത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചും അന്വേഷണമുണ്ടായില്ല. ഇവരുടെ കോൾ വിശദാംശങ്ങള്‍ ശേഖരിച്ചില്ലെന്നും മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിച്ചിരുന്നു.