ബിരുദതല മെഡിക്കല്‍ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള ഏകീകൃത പ്രവേശനപരീ- നീറ്റ് യു.ജി. (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ) 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു.
99.99% സ്കോറോടെ രണ്ട് പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. തമിഴ്നാട്ടില്‍നിന്നുള്ള പ്രബഞ്ചനും ആന്ധ്രാപ്രദേശില്‍നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ് ഒന്നാം റാങ്ക് നേടിയത്. തമിഴ്നാട്ടില്‍ നിന്നുള്ള കൗസ്തവ് ബൗരിക്കാണ് മൂന്നാം റാങ്ക്. 23-ാം റാങ്ക് നേടിയ ആര്യ ആര്.എസ്.ആണ് ആദ്യ അന്‍പത് റാങ്കുകാരിലെ മലയാളി. ആദ്യ പത്ത് റാങ്കുകാരില്‍ ഒന്‍പതും ആണ്‍കുട്ടികളാണ്. ആദ്യ രണ്ടു റാങ്കുകാരും മുഴുവന്‍ മാര്‍ക്കും നേടി (720/720).
ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic.in –ല്‍ പരീക്ഷാഫലം പരിശോധിക്കാം.
എണ്ണത്തിൽ ഏറ്റവും കൂടുതല്‍പ്പേര്‍ യോഗ്യതനേടിയത് ഉത്തര്‍പ്രദേശില്‍നിന്നാണ്. മഹാരാഷ്ട്രയും രാജസ്ഥാനുമാണ് തൊട്ടുതാഴെ.
മേയ് ഏഴിനും ജൂണ്‍ ആറിനുമായിരുന്നു നീറ്റ് പരീക്ഷ. രാജ്യത്തെ 499 നഗരങ്ങളിലായി 4097 സെന്ററുകളില്‍ 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. മേയ് ഏഴിന് നടത്തിയ പരീക്ഷയില്‍ 97.7 ശതമാനം പേരും ഹാജരായി. വിദേശത്ത് 48 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.
അഭിമാനമായി ആര്യ
കോഴിക്കോട് സ്വദേശിനിയായ ആര്യ ആര്.എസ് ആണ് കേരളത്തില്‍ ഒന്നാമത്. 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 720-ല്‍ 711 മാര്‍ക്ക് നേടി.
അഖിലേന്ത്യാ തലത്തില്‍ 23-ാം റാങ്കാണ് ആര്യ നേടിയത്. പെണ്‍കുട്ടികളുടെ റാങ്കില്‍ മൂന്നാം സ്ഥാനവും ആര്യ സ്വന്തമാക്കി. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ആര്യ പോലീസ് ഉദ്യോഗസ്ഥനായ തൂവക്കുന്നുമ്മല്‍ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ്.
അടുത്ത വർഷം മുതൽ പരീക്ഷ മാറും
ഈ പരീക്ഷാഫലത്തിന് പുതിയ വ്യവസ്ഥകള്‍ ബാധകമല്ല. ഒരേ മാര്‍ക്കു വന്നാല്‍ ബയോളജി, കെമിസ്ട്രി, ഫിസിക്സ് എന്ന മുന്‍ഗണനാക്രമത്തില്‍ മാര്‍ക്ക് നോക്കിയാകും റാങ്ക് നിശ്ചയിക്കുക.
3 വിഷയങ്ങളിലും ഒരേ മാര്‍ക്കാണെങ്കില്‍ ഇതേ ക്രമത്തില്‍ ഓരോ വിഷയത്തിലും ശരിയുത്തരങ്ങളുടെ അനുപാതം കൂടുതലുള്ളയാള്‍ക്ക് ഉയര്‍ന്ന റാങ്ക് നല്‍കും.
നീറ്റ്–യുജി പരീക്ഷാ നടത്തിപ്പ്, കൗണ്‍സലിങ്, പാഠ്യപദ്ധതി തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിമുതല്‍ എന്‍എംസിക്കു കീഴിലെ യുജി മെഡിക്കല്‍ എജ്യുക്കേഷന്‍ ബോര്‍ഡിന്റെ (യുജിഎംഇബി) നേതൃത്വത്തിലായിരിക്കും. ഇക്കൊല്ലം വരെ പരീക്ഷാ നടത്തിപ്പ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (എന്‍ടിഎ) ആയിരുന്നു.


