Friday, February 20, 2026

ജഡ്ജി നിയമനങ്ങളിലെ സർക്കാർ ഇടപെടലിൽ സംശയം ഉന്നയിച്ച് സുപ്രീം കോടതി

ജഡ്ജി നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്രം നല്‍കുന്നതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് സുപ്രീംകോടതി. സുപ്രീം കോടതി ജഡ്ജിമാരെ കണ്ടെത്തുന്നതിനുള്ള കൊളീജിയം ശുപാര്‍ശ ചെയ്യാത്ത പേരുകളാണ് സർക്കാർ നൽകിയ പട്ടികയിലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു.

ഇതുമാത്രമല്ല കൊളീജിയം രണ്ടാമതും അയക്കുന്ന ജഡ്ജി നിയമന ശുപാര്‍ശ കേന്ദ്രം മടക്കുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലമാറ്റം സംബന്ധിച്ച കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടല്‍ ആണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

പരിഗണിക്കാത്ത പേരുകൾ ആവർത്തിച്ച് സമ്മർദ്ദ തന്ത്രം

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നല്‍കിയ 22 ശുപാര്‍ശകള്‍ കേന്ദ്ര നിയമമന്ത്രാലയം നവംബറില്‍ മടക്കിയിരുന്നു. ഇതില്‍ ഒമ്പത് എണ്ണം കൊളീജിയം രണ്ടാമതും നല്‍കിയ ശുപാര്‍ശകളാണ്. അവര്‍ത്തിച്ച് നല്‍കുന്ന ശുപാര്‍ശകള്‍ കേന്ദ്രം മടക്കുന്നത് വിഷയമാണെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ചൂണ്ടിക്കാട്ടി. കേന്ദ്രം നല്‍കിയ പട്ടികയില്‍ ചില പേരുകള്‍ കൊളീജിയം പരിഗണിക്കാത്തവയാണ്. ഈ പേരുകള്‍ കൊളീജിയം പരിഗണിക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ശുപാര്‍ശ മടക്കിയതെന്നും ജസ്റ്റിസ് കൗള്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ താത്പര്യമില്ലാതെയാണ് ജഡ്ജിമാർ തീരുമാനമെടുക്കുന്നത് എന്ന് വ്യക്തമാക്കാൻ കോടതി ജസ്റ്റീസ് വി ആർ കൃഷ്ണയ്യരെ ഉദാഹരണമായി പറയുകയും ചെയ്തു.

ഇങ്ങനെ മടക്കിയ ശുപാര്‍ശകളില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് കൊളീജിയം യോഗം ചേര്‍ന്ന് ഉടന്‍ തീരുമാനിക്കുമെന്ന് അറ്റോർണി ജനറലിന് കോടതി മുന്പകെ ബോധിപ്പിക്കേണ്ടി വന്നു. തെറ്റായ സന്ദേശമാണ് സർക്കാർ നൽകുന്നതെന്ന് കർശനമായി പറഞ്ഞ കോടതി കേസ് ഫെബ്രുവരി മൂന്നിന് പരിഗണിക്കാനായി മാറ്റി.

കേരള ഹൈക്കോടതി ജഡ്ജിമാരായി അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ.എ. സഞ്ജീത എന്നിവരെ നിയമിക്കുന്നതിനുള്ള കൊളീജിയം രണ്ടാമത് നല്‍കിയ ശുപാര്‍ശയും കേന്ദ്ര സര്‍ക്കാര്‍ മടക്കിയിരുന്നു. ജഡ്ജിമാരുടെ സ്ഥലമാറ്റം സംബന്ധിച്ച ശുപാര്‍ശകള്‍ കൊളീജിയം തയ്യാറാക്കുന്നത് വിവിധ ഭരണപരമായ ഘട്ടങ്ങള്‍ ഉള്‍പ്പടെ കണക്കിലെടുത്താണ്. സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയത്തിന്റെ പത്തോളം ശുപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് കാര്യമായ പങ്കില്ല. എന്നാല്‍, തീരുമാനം വൈകുകയാണ്. ഇത് അസ്വീകാര്യമാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ ഗുവാഹാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റുന്നതിനുള്ള കൊളീജിയം ശുപാര്‍ശകളില്‍ ഉള്‍പ്പടെ തീരുമാനം വൈകുന്ന കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി. ഗുവാഹാട്ടിക്ക് പുറമെ, ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ലഡാക് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിനുള്ള ശുപാര്‍ശയാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളത്. എന്നാല്‍ വിവിധ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പടെ അഞ്ച് പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശയിലും കൊളീജിയം തീരുമാനം വൈകുകയാണ്. അതിനാലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം സംബന്ധിച്ച തീരുമാനവും വൈകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ജഡ്ജി നിയമനം സംബന്ധിച്ച ശുപാര്‍ശകളില്‍ തീരുമാനം ഉണ്ടാക്കുന്ന കാര്യം ഉറപ്പുവരുത്താന്‍ കോടതി അറ്റോര്‍ണി ജനറലിനോട് നിര്‍ദേശിച്ചു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...