ലിജോ ജോസ് പെല്ലിശ്ശേരിയുടെ എല്ലാ സിനിമകളിലും മോഷണാരോപണമുണ്ടെന്ന് സ്വതന്ത്ര സിനിമകളുടെ സംവിധായകൻ പ്രതാപ് ജോസഫ്. നൻപകൽ നേരത്ത് മയക്കം എന്ന സിനിമ തൻ്റെ ‘എലേ’ എന്ന സിനിമയുമായി സാമ്യമുണ്ടെന്ന് ഇന്നലെയാണ് തമിഴ് സംവിധായിക ഹലിത ഷമീം ആരോപിച്ചത്. ഈ ആരോപണത്തെ പിന്തുണച്ചുകൊണ്ടാണ് പ്രതാപ് ജോസഫ് ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.
പ്രതാപ് ജോസഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഹലിത ഷമീം സംവിധാനം ചെയ്ത 2021 ൽ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആൾമാറാട്ടം എന്ന വിഷയമാണെങ്കിൽ നൻപകൽ നേരത്ത് മയക്കം ആളുമാറൽ ആണ്. ഒരേ ലൊക്കേഷൻ, ഒരേ കാമറമാൻ, സമാനമായ ചില സന്ദർഭങ്ങൾ. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്തെറ്റിക്സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീർച്ചയായും രണ്ട്സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്മെന്റിലും വ്യത്യാസമുണ്ട്. ഏലെ എന്ന സിനിമയുടെ ഫ്ലേവറുകളാണ് നൻപകലിൽ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററിൽ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്.
ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത്.


