ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സമൂഹത്തിന് മുന്നില്‍ സ്വയം പരിഹാസ്യനാകരുതെന്ന് വീണ്ടും ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ വിദ്യാർഥികൾ ഉപരി പഠനത്തിന് പുറത്തേക്ക് പോകുന്നു, മദ്യവില്പനയില് നിന്നും ലോട്ടറി വില്പനയില് നിന്നുമുള്ള നികുതിയാണ് കേരളത്തിൻ്റെ പ്രധാന വരുമാനമാര്‍ഗം എന്നിങ്ങനെ ഗവര്‍ണറുടെ പരിഹാസത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളുടെ വി.സിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. രാജിവെക്കാനുള്ള ഉത്തരവിനൊപ്പം ഇന്ന് 11 മണിക്ക് രാജി സമർപ്പിച്ചിരിക്കണം എന്ന അന്ത്യ ശാസനവും നൽകിയിരുന്നു. സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവിയെന്ന് മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു.
എണ്ണിപ്പറഞ്ഞ്, പ്രതിരോധിച്ച് പിണറായി
‘കഴിഞ്ഞ ദിവസം കേരള ഗവര്‍ണര്‍ സംസാരിക്കുന്നതിനിടെ, കേരളത്തിലേക്ക് മറ്റു നിക്ഷേപങ്ങളൊന്നും വരില്ലെന്നും മദ്യവും ലോട്ടറിയുമാണ് ഇവിടുത്തെ പ്രധാന വരുമാനമാര്‍ഗമെന്നും പരിഹാസരൂപേണ പറഞ്ഞു. ഞാനും ആവര്‍ത്തിക്കുകയാണ് എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയത്. – “സമൂഹത്തിന്റെ മുന്നില്‍ പരിഹാസ്യനാകരുത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ എക്കണോമിക് റിലേഷന്‍സ് അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നത്, ഇന്ത്യയില്‍ മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ആദ്യ അഞ്ചില്‍ പോലുമില്ല എന്നാണ്. ഇത് ഗവര്‍ണര്‍ക്ക് അറിയുമോ എന്നറിയില്ല. കേരളത്തിന്റെ ബജറ്റ് നോക്കിയാല്‍ തന്നെ അറിയാം, മറ്റുനികുതി വിഭാഗങ്ങള്‍ എക്സൈസ് നികുതിയേക്കാള്‍ മുന്നിലാണ് എന്ന് കാണാനാകും”
നമ്മുടെ രാജ്യത്തിന്റെ ഭരണരീതി അനുസരിച്ച് കേന്ദ്രത്തിന് മാത്രമേ പ്രത്യക്ഷ നികുതി ഏര്‍പ്പെടുത്താനുള്ള അധികാരമുള്ളൂ. സംസ്ഥാനങ്ങള്‍ക്ക് പരിമിതമായ നികുതി അധികാരങ്ങളെ നിലവിലുള്ളൂ. മനുഷ്യ ഉപയോഗിത്താനായുള്ള മദ്യവും അതിൻ മേല്‍ നികുതി ചുമത്താനുള്ള അധികാരവും സംസ്ഥാനങ്ങള്‍ക്കാണ്. സ്വാഭാവികമായും കേരളത്തിനടക്കം നികുതി ലഭിക്കുന്നുണ്ട്. അതിനെ ചൂണ്ടി കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് പലവഴിക്ക് നടക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവര്‍ണര്‍. ആ ഗവര്‍ണര്‍ അതിന് കൂട്ടുനില്‍ക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഔചിത്യമല്ല’, മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയമായും മുന്നറിയിപ്പ്
കേരളത്തിന്റെ ഉന്നതവിദ്യാഭാസ മേഖലയെ ഹിന്ദുത്വ വര്‍ഗീയ വാദത്തിന് തീറെഴുതാന്‍ പല കാരണങ്ങളാല്‍ താത്പര്യമുണ്ടാകാം. എന്നാല്‍ അത്തരം നീക്കങ്ങളെ ഇവിടെ ശക്തമായി തന്നെ എതിര്‍ക്കും. കേരളത്തിലെ മിടുക്കരായ വിദ്യാര്‍ഥികളെല്ലാം പുറത്തേക്ക് പോകുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസ രംഗം മികച്ചതായതുകൊണ്ടല്ലേ പുറത്തുള്ള മികവിന്റെ കേന്ദ്രങ്ങളില്‍ നമ്മുടെ കുട്ടികള്‍ക്ക് അഡ്മിഷന് ലഭിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം ഈ രീതിയില്‍ ആലോചിക്കാത്തത്. എന്തിനാണദ്ദേഹം അത് മറച്ചുവെക്കുന്നത്. ഇതിന് മാറ്റംവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.
പാർട്ടി താത്പര്യങ്ങൾ ഒളിച്ചു കടത്തുന്നു
‘സംസ്ഥാന സര്‍ക്കാരിനെ സാധാരണഗതിയില്‍ എന്റെ സര്‍ക്കാര്‍ എന്നാണ് നയപ്രഖ്യാപനത്തിലും മറ്റും ഗവര്‍ണര്‍ അഭിസംബോധന ചെയ്യാറുള്ളത്. അങ്ങനെയുള്ള തന്റെ സര്‍ക്കാരിനെ അവസരം കിട്ടുന്ന എല്ലാ ഘട്ടത്തിലും ഇകഴ്ത്തി കാട്ടാന്‍ അദ്ദഹം എന്താണ് അമിതമായ താത്പര്യം കാണിക്കുന്നത്. സര്‍ക്കാരിലെ മന്ത്രിമാരെ അധിക്ഷേപിക്കുന്നത് എന്തടിസ്ഥാനത്തിലാണ്. ഇതെല്ലാം ആരെ മുന്നില്‍ കണ്ടുകൊണ്ടാണെന്ന വസ്തുത കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയിന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കണം. അതിന്റെ ഈര്‍ഷ്യ മാധ്യമങ്ങളോട് അടക്കം എല്ലാവരോടും അദ്ദേഹം അടിക്കടി കാണിക്കുന്നുമുണ്ട്. താന്‍ ചാന്‍സലറായിട്ടുള്ള ഉന്നതമായ ഗ്രേഡുകള്‍ ലഭിച്ച സര്‍വകലാശാലകള്‍ നിലവാരമില്ലാത്തതാണെന്ന് പറയുന്ന ചാന്‍സലര്‍, ചാന്‍സലറെന്ന പദവിക്ക് യോജിച്ച ആളാണോ? അദ്ദേഹംകൂടി അംഗീകരിച്ച് നിയമിച്ച വൈസ് ചാന്‍സലര്‍മാരെ രായ്ക്കുരാമാനം നീക്കംചെയ്യാനുള്ള ഗവര്‍ണറുടെ നീക്കം മറ്റാരെയോ തൃപ്തിപ്പെടുത്താനുള്ളതല്ലേ. ഗവര്‍ണറുടെ പ്രീതി എന്നത് ഭരണഘടനയുടെ മൂല്യങ്ങളാലും സ്വാഭാവിക നീതിയുടെ ബോധ്യങ്ങളാലും നിയന്ത്രിക്കപ്പെടുന്ന ഒന്നാണ് എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടാകണം. അതിന് പകരം ചില രാഷ്ട്രീയപാര്‍ട്ടികളുടെ താത്പര്യപ്രകാരം പ്രവര്‍ത്തിക്കുന്നു.
പത്രസമ്മേളനം നടത്തിയും പൊതുസമ്മേളനങ്ങളിലും മന്ത്രിമാരേയും ജനപ്രതിനിധികളേയും അധിക്ഷേപിക്കുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് ചേരുന്നതാണോയെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടതാണ്. വിവരമില്ലാത്തവന് എന്നാണ് അദ്ദേഹം ഒരു മന്ത്രിയെ അധിക്ഷേപിച്ചത്. അധിക്ഷേപിക്കുന്നതിന് അദ്ദേഹത്തിന് സാധാരണ ഒരു പരിധിയും ഉണ്ടാകാറില്ല. മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിനും പാണ്ഡിത്യത്തിനും മാര്‍ക്കിടാന്‍ ഗവര്‍ണര്‍ക്ക് ആരും അധികാരം നല്‍കിയിട്ടില്ല. അദ്ദേഹം ആരെയൊക്കെയാണ് അധിക്ഷേപിച്ചിട്ടുള്ളത്? വൈസ് ചാന്സര്ലമാരെയും ചരിത്രകാരന്മാരേയും അധിക്ഷേപിച്ചു.
ഇദ്ദേഹത്തെയാണ് മഹനീയ വ്യക്തിത്വം എന്ന് നമ്മള് വിളിക്കേണ്ടത്. അതില്‍ ആശ്ചര്യമൊന്നുമില്ല. ഭരണഘടനാ പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. നമ്മുടേത് ഒരു ജനാധിപത്യ സമൂഹം ആയതുകൊണ്ട് പ്രതിഷേധങ്ങള്‍ ഉയരും. അതിനെ അഭിമുഖീകരിക്കേണ്ടി വരും. അത് മനസ്സിലാക്കുന്നത് നല്ലതാണ്. ജുഡീഷ്യറിയുടെ അധികാരംപോലും സ്വയം കയ്യാളാനുള്ള ശ്രമമാണ് നടക്കുന്നത്’, മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചാന്‍സലര്‍ നേരിട്ട് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുന്നതും കണ്ടു. അത്തരം അധികാരമൊന്നും ചാന്‍സലര്‍ക്കില്ല. ചാന്‍സലര്‍ എന്നത് സര്‍വകലാശാലകളുടെ കാര്യങ്ങളില്‍ അധികാരം ഉള്ളയാളാണ്. അതിന് പുറത്ത് അധികാരമില്ല. കൂടാതെ കേരളത്തിന്റെ ഭരണകാര്യത്തിലും ചാന്‍സര്‍ക്ക് ഒരു കാര്യത്തിലും ഇടപെടാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ആർക്കും ഇളവില്ല, നേർക്കുനേർ പോരാട്ടത്തിന് ഗവർണർ
സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണറും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തിൽ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ അറിയിച്ചു. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി വന്നേക്കുമെന്ന് വ്യക്തമാക്കിയ ഗവർണർ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
‘ടെക്നിക്കൽ യൂണിവേഴ്സിറ്റി വി സിക്ക് തുടരാൻ അർഹതയില്ലെന്നത് സുപ്രീം കോടതി വിധിയിൽ വ്യക്തമാണ്. വിസിയെന്ന നിലയിൽ അവർ നന്നായി പ്രവർത്തിച്ചുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. എന്നാൽ നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് എന്നതാണ് പ്രശ്നം. ചാൻസലർ എന്ന നിലയ്ക്ക് കോടതി വിധി ഉയർത്തിപ്പിടിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. കെടിയു വിസി നിയമന പ്രക്രിയക്ക് എതിരാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതി ആർക്കും ഇളവ് കൊടുത്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു.
രു വിസിയെയും താൻ പുറത്താക്കുകയോ സ്വാഭാവിക നീതി നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു. നിയമവിരുദ്ധമായി നിയമം നടത്തിയവർക്ക് പുറത്തേക്കുള്ള വഴി മാന്യമായ കാണിച്ചു കൊടുക്കുകയാണ് ചെയ്തതെന്നാണ് ഗവർണറുടെ വിശദീകരണം. ഇടത് മുന്നണിയാണ് വിസിമാരോട് രാജിവെക്കേണ്ടെന്ന് നിർദ്ദേശം നൽകിയത്. വിസിമാരോട് അനുകമ്പയുണ്ട്. പക്ഷേ കോടതി വിധി നടക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് രാജി ആവശ്യപ്പെട്ടത്. ഇപ്പോഴുള്ള വിസിമാർക്കും വിസി സ്ഥാനത്തേക്ക് ഇനിയും അപേക്ഷിക്കാം. യോഗ്യതയുണ്ടെങ്കിൽ അവരെയും പരിഗണിക്കും. വിസി സ്ഥാനത്തേക്ക് അവർക്കും അങ്ങനെ വീണ്ടും വരാം. നോട്ടീസ് നൽകിയിട്ടും രാജി വെക്കാത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഗവർണർ, നവംബർ 3 വരെ സമയം നൽകിയതായും അറിയിച്ചു.
കണ്ണൂർ വിസിയുടെ പുനർ നിയമന കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും ഗവർണർ വിശദീകരിച്ചു. സർക്കാർ സമർദം ചെലുത്തിയതോടെയാണ് വീണ്ടും നിയമനം നൽകേണ്ടി വന്നത്’. പുനർ നിയമനത്തിൽ വിദഗ്ധരോട് താൻ അലോചിക്കണമയിരുന്നുവെന്നും ഗവർണർ പറഞ്ഞു. കണ്ണൂർ വിസി നിയമത്തിന് അനുകൂലമായി അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമോപദേശത്തെ ആയുധമാക്കിയ ഗവർണർ, തന്നെ തെറ്റി ധരിപ്പിച്ചുവെന്ന് തുറന്നടിച്ചു.
കാലടി വിസി നിയമനത്തിൽ ഒറ്റ പേര് മാത്രം നൽകിയതിനെ താൻ എതിർത്തിരുന്നുവെന്നും ഗവർണർ വിശദീകരിച്ചു. എം ജി, കാലടി വിസിമാർ അക്കാദമിക് പാണ്ഡിത്യമുള്ളവരാണ്. പക്ഷേ നിയമം അനുസരിക്കാതിരിക്കാൻ കഴിയില്ല. കേരള യൂണിവേഴ്സിറ്റിക്ക് നാല് മാസം മുമ്പ് തന്നെ കത്ത് അയച്ചിരുന്നു. എന്നാൽ അന്ന് അത് തടഞ്ഞു. ഗവർണറെന്ന നിലയിൽ തന്റെ നോമിനിയായി സർക്കാരിന് താൽപര്യമുള്ളയാളെ നിർദേശിക്കാൻ ധനമന്ത്രി ആവശ്യപ്പെട്ടു. എന്നാൽ എഴുതി നൽകാൻ തയ്യാറായില്ല. സർക്കാർ എല്ലാം ദുരൂഹമായി ചെയ്യാനാണ് ശ്രമിച്ചതെന്നും ഗവർണർ വിമർശിച്ചു.


