പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്രീക് എ ഇൻസാഫ് (പിടിഐ) നേതാവുമായ ഇമ്രാൻ ഖാന് വെടിയേറ്റു. വസീറാബാദിലെ സഫർ അലി ഖാൻ ചൗക്കിൽ വെച്ചായിരുന്നു സംഭവം. ഫ്രീഡം റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇമ്രാൻ ഖാന് വെടിയേറ്റതായി പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. ഇമ്രാൻ ഖാന്റെ കാലിനാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്.
റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു വെടിയേറ്റത്. അജ്ഞാതന്റെ വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. റാലിക്കിടെ ഒരാൾ വെടിയുതിർക്കുകയായിരുന്നു അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്കാണ് വെടിയുതിർത്തത്. വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്.

ലോംഗ് മാര്‍ച്ചിൽ അദ്ദേഹവുമായി അഭിമുഖം നടത്തുന്നതിനിടെ വാഹനത്തില്‍ നിന്ന് താഴെ വീണ് റിപ്പോർട്ടർ മരിച്ചുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇമ്രാന് ഖാനെ അഭിമുഖം ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറില്‍ നിന്ന് താഴെ വീണാണ് ചാനല്‍ 5 വിന്റെ റിപ്പോര്‍ട്ടര്‍ സദഫ് നയീം മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരണത്തെ തുടര്‍ന്ന് ഇമ്രാന് ഖാന് ലോംഗ് മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.
പാക്കിസ്ഥാനെ ക്രിക്കറ്റ് വേൾഡ് കപ്പിൽ വിജയ കിരീടം ചൂടിച്ച ആദ്യത്തെ ക്യാപ്റ്റനാണ്. 300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ പാകിസ്താൻ കളിക്കാരനാണ് ഇമ്രാൻ ഖാൻ. മാത്രമല്ല, ‘ടെസ്റ്റ് ഡബിൾ’ എന്ന് അറിയപ്പെടുന്ന 3000 റൺസും 300 വിക്കറ്റും നേടുന്ന ലോകത്തെ മൂന്നാമത്തെ കളിക്കാരനുമാണ് ഇദ്ദേഹം. Pakistan Tehreek-e-Insaf പാർട്ടി സ്ഥാപകനാണ്.


