കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടികയ്‌ക്കെതിരേ കമൻ്റും അഭിമുഖവുമായി കെ. മുരളീധരന്‍. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയെ വീണ്ടും ഐസിയുവിലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.
കെപിസിസി-എഐസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക പുറത്തുവന്ന പശ്ചാത്തലത്തിലാണ് കെ മുരളീധരന്റെ പ്രതികരണം. 280 അംഗപട്ടികയില്‍ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമര്‍പ്പിച്ചെങ്കിലും യുവ, വനിതാ പ്രാതിനിധ്യം കൂട്ടാന്‍ ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് 28 പുതുമുഖങ്ങളെ ഉള്‍പെടുത്തി പുതിയ പട്ടിക കെപിസിസി കേന്ദ്രനേതൃത്വത്തിന് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണം.
‘കഴിഞ്ഞ നിയമസഭാ, ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ ഐ.സി.യുവില്‍ ആയ പ്രസ്ഥാനത്തെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ നമ്മള്‍ തിരികെ കൊണ്ടുവന്നിരുന്നു. ഐക്യതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്. എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതംവെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും കാണുന്നതില്‍ അതിയായ ദുഃഖമുണ്ട്’, എന്ന് കെ. മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരാ ജനവികാരം വോട്ടാക്കി മാറ്റണമെങ്കില്‍ ശക്തമായ സംവിധാനം ആവശ്യമാണ്. അതുണ്ടാവാന്‍ ഒരു സ്ഥാനത്ത് നിന്ന് ഒരാളെ ഇറക്കി മറ്റൊരാളെ കയറ്റിയത് കൊണ്ട് കാര്യമില്ല. ഇത് മനസ്സിലാക്കി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ പ്രവര്‍ത്തിക്കണം. കെ. മുരളീധരന്‍ ഒരു അഭിമുഖത്തിലും പ്രതികരിച്ചു.


