ദേശാഭിമാനി മുഖ്യപത്രാധിപരായി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ദിനേശൻ പുത്തലത്തിനെ തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. പത്രാധിപരായിരുന്ന പി രാജീവ് മന്ത്രിയായതിനെ തുടർന്ന് കോടിയേരി ബാലകൃഷ്ണനായിരുന്നു ചുമതല വഹിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പുത്തലത്ത് ദിനേശൻ. പിണറായി വിജയൻ സർക്കാരിൻ്റെ രണ്ടാമൂഴത്തിലേക്ക് നയിച്ച ജനകീയതയിൽ പുത്തലത്ത് ദിനേശൻ്റെ ധിഷണയുണ്ടായിരുന്നു. എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറിയേറ്റംഗമായത്.
എസ്എഫ്ഐ യുടെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്നു. സ്റ്റുഡന്റ് മാസിക, മാർക്സിസ്റ്റ് സംവാദം പത്രാധിപരും ഇഎംഎസ് അക്കാദമി ഫാക്കൽറ്റിയുമായിരുന്നു.
വിചാരധാരയുടെ നിലപാടുതറകൾ, പരിസ്ഥിതി സംരക്ഷണം മാർക്സിസ്റ്റ് കാഴ്ച്ചപ്പാടിൽ, തോമസ് ഐസക്, മനോജ് കെ പുതിയ വിള എന്നിവരുമായി ചേർന്നെഴുതിയ ‘ 99% വാൾസ്ട്രീറ്റ് കൈയടക്കുമ്പോൾ ’ തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ. കോഴിക്കോട് വടകര സ്വദേശിയായ ദിനേശൻ എംഎ, ബിഎഡ്, എൽഎൽബി ബിരുദധാരിയാണ്. ഭാര്യ: ഡോ. യമുന കീനേരി. മക്കൾ: റോസ, ആസാദ്.


