പോക്സോ കേസിൽ പ്രതിയായ മുരുഗ മഠാധിപതിയെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വഴിയിൽ തടഞ്ഞു

പോക്‌സോ കേസില്‍ പ്രതിയായ ചിത്രദുര്‍ഗ മുരുഗ മഠം മഠാധിപതി ഡോ. ശിവമൂര്‍ത്തി മുരുഗ ശരണരുവിനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വഴിയിൽ തടഞ്ഞു തിരിച്ചയച്ചു. ചിത്രദുര്‍ഗയില്‍നിന്ന് മഹാരാഷ്ട്ര ഭാഗത്തേക്ക് കാറില്‍ പോകുകയായിരുന്ന മുരുഗ ശരണരുവിനെ ഹാവേരിയിലെ ബങ്കപുരയിലെത്തിയപ്പോഴാണ് പോലീസ് തടഞ്ഞത്.

കേസില്‍ പ്രതിയായതിനുപിന്നാലെ മുരുഗ ശരണരു മഠംവിട്ട് മറ്റെവിടേക്കോ പോകുന്നെന്ന് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നുള്ള പരിശോധനയിലാണ് ശ്രമം കണ്ടെത്തിയത്. എന്നാൽ ഉന്നത സ്വാധീനമുള്ള ഈ വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ചിത്രദുര്‍ഗ വിട്ടുപോകാന്‍ പറ്റില്ലെന്നറിയിച്ച് മഠത്തിലേക്ക് തിരിച്ചയക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പോലീസ് അകമ്പടിയോടെയാണ് മഠത്തില്‍ തിരിച്ചെത്തിച്ചത്.

ഹൈസ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസ്

മഠം നേരിട്ട് നടത്തുന്ന ഹോസ്റ്റലിലെ രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തി മഠാധിപതിയുടെ പേരില്‍ ശനിയാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടുദിവസം പിന്നിട്ടിട്ടും അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ പോലീസ് മുതിര്‍ന്നില്ല. മഠാധിപതിയും ഹോസ്റ്റല്‍ വാര്‍ഡനുമുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണ് കേസ്.

മൂന്നര വർഷമായി പീഡനം തുടർന്നതായാണ് 15,16 വയസുകാരായ കുട്ടികൾ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ കുട്ടികളെ കാണാൻ തയാറാണെന്നാണ് മഠാധിപതി പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജെ ഡി എസ് മുൻ എം.എൽ.എ എസ് കെ ബസവരാജനും ഭാര്യയ്ക്കും എതിരെ പൊലീസ് എഫ് ഐ ആർ ഇട്ടിട്ടുണ്ട്. ഹോസ്റ്റൽ മുറിയിൽ പീഡനത്തിന് ശ്രമിക്കയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന കുട്ടികളുടെ പരാതിയിലാണ് ഇത്.

മൈസൂർ ആസ്ഥാനമായി പോക്സോ കേസിലെ കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ഓടനടി സേവാ സമസ്തയാണ് പാരാതി ആദ്യം ചൈൽഡ് വെൽഫയർ കമ്മിറ്റക്ക് മുന്നിൽ എത്തിച്ചത്. പ്രഥമ ശിഷ്യനും ഹോസ്റ്റൽ വാർഡനും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്

മുരുഗ ശരണരു തിരിച്ചെത്തിയപ്പോഴേക്കും മഠത്തിനുമുമ്പില്‍ ഒട്ടേറെ അനുയായികള്‍ തടിച്ചുകൂടി. അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ പോകുന്നെന്ന രീതിയില്‍ വിവരം പരന്നതിനെത്തുടര്‍ന്നായിരുന്നു ഇതെന്ന് പൊലീസ് പറയുന്നു.

മുരുഗ ശരണരു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മൈസൂരു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനും പരാതിക്കാര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ചിത്രദുര്‍ഗയിലെ രണ്ടാംക്ലാസ് അഡീഷണല്‍ ജില്ലാ കോടതി നോട്ടീസ് അയച്ചത്.

പിന്തുണയുമായി യെദ്യൂരപ്പ

ചിത്രദുര്‍ഗ മഠാധിപതിയുടെ പേരിലുള്ളത് കള്ളക്കേസാണെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രമുഖ ലിംഗായത്ത് നേതാവുമായ ബി.എസ്. യെദ്യൂരപ്പ ഇതിനിടെ പരസ്യ പ്രസ്താവന ഇറക്കിയത് വാർത്തയായിരുന്നു.

ലിംഗായത്തുകളുടെ പ്രധാന മഠമാണ് ഇത്. നേരത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇവിടെ രാഹുൽ ഗാന്ധി എത്തിയത് വാർത്തയായിരുന്നു. അന്ന് രാഹുലിന് ലിംഗായത്ത് സമുദായത്തിലേക്കുള്ള ലിംഗദീക്ഷ നൽകിയും വാർത്ത സൃഷ്ടിച്ചു.

അതേസമയം, ബി.ജെ.പി.യുടെ രാജ്യസഭാംഗമായ ലഹര്‍ സിങ് സിറോയ കുട്ടികള്‍ നീതിയാണ് ആവശ്യപ്പെടുന്നതെന്നും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...