പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിർദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എൻഐഎ റിപ്പോർട്ട്. പിഎഫ്ഐ ഓഫീസുകളിൽ നടത്തിയ റെയിഡിൽ താലിബാൻ മാതൃകയിൽ മത മൗലികവാദം പിഎഫ്ഐ പ്രചരിപ്പിക്കുന്നതിൻറെ രേഖകൾ കിട്ടിയതായും എൻഐഎ റിപ്പോർട്ടിൽ അവകാശപ്പെട്ടു. വയർലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായും വിവരം നൽകി.
സാധാരണയായി കടൽയാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമാണ് കണ്ടെത്തിയിട്ടുള്ളത് എന്ന സൂചനയാണ് ഉദ്യോഗസ്ഥർ നൽകിയത്.
പോപ്പുലർ ഫ്രണ്ടിനെതിരെ എൻഐഎ നടത്തിയ ഓപ്പറേഷനിൽ 45 പേരാണ് ഇന്നലെ അറസ്റ്റിലായത്. ദില്ലിയിൽ എത്തിച്ച നേതാക്കളെ എൻഐഎ ആസ്ഥാനത്ത് ഇന്നലെ ചോദ്യം ചെയ്തു. ഡിജി ദിൻകർ ഗുപ്തയുടെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു എൻഐഎ ചോദ്യങ്ങൾ ഉന്നയിച്ചത്. വിദേശത്തെ യുണിറ്റുകൾ വഴി പിഎഫ്ഐ പണം ശേഖരിച്ചതിൻറെ തെളിവുകൾ ഉണ്ടെന്നാണ് എൻഐഎ പറയുന്നത്.
കൊലപാതകങ്ങളിൽ എൻഐഎ നേതാക്കളുടെ പങ്കുണ്ടോ എന്നും അന്വേഷിക്കയാണ്.
താലിബാൻ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകൾ റെയിഡിൽ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലർ ഭീകരസംഘടനകളുമായി സമ്പർക്കത്തിലായിരുന്നു. തെലങ്കാനയിൽ നടത്തിയ അന്വേഷണത്തിൽ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു. യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നല്കുന്നു എന്നിങ്ങനെയാണ് റിപ്പോർട്ടിലെ വിവരങ്ങൾ.
ദില്ലിയിൽ സംസ്ഥാന സെക്രട്ടറി ഉൾപ്പടെ മൂന്ന് പിഎഫ്ഐ നേതാക്കളെ ഇഡി അറസ്റ്റു ചെയ്തു. ആസമിൽ സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുത്ത പത്തു പേരുടെ അറസറ്റും രേഖപ്പെടുത്തി. പിഎഫ് ഐ നിരോധിക്കാൻ പുതിയ റിപ്പോർട്ട് എൻഐഎ കൈമാറും എന്നാണ് സൂചന. മുൻപ് രണ്ടു തവണ ഇത്തരത്തിലുള്ള റിപ്പോർട്ട് എൻഐഎ നല്കിയിരുന്നു.


