പോപ്പുലർ ഫ്രണ്ട് നിരോധന കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചി എൻഐഎ കോടതിയിലാണ് 30000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പ്രതിപ്പട്ടികയിൽ 59 പേരുണ്ട്. ( popular front of india chargesheet )
അതീവ ഗൗരവതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ എൻഐഎ ചുമത്തിയിട്ടുള്ളത്. ഭീകരസംഘടനയായ ഐഎസിന്റെടയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാനായിരുന്നു പിഎഫ്ഐ നീക്കം എന്ന് പറയുന്നു. ഇതരമതസ്ഥരെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയതായും ജനങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതായും പറയുന്നു. ജനാധിപത്യത്തെ ഇല്ലാതാക്കി 2047ൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ ശ്രമിച്ചു എന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്.
ആക്രമണത്തിനും തിരിച്ചടി നൽകാനും പ്രതികാരം ചെയ്യാനും പാകത്തിൽ അണികൾക്ക് ആയുധപരിശീലനമടക്കം നൽകി. ഇതിനായി പിഎഫ്ഐ നേതാക്കൾ കേഡറുകളെ സൃഷ്ടിച്ചു. മാത്രമല്ല പിഎഫ്ഐക്ക് ദാറുൽ ഖദ എന്ന പേരിൽ സ്വന്തം കോടതിയുണ്ടെന്നും ചൂണ്ടി കാട്ടുന്നു. ഈ കോടതി വിധികൾ പിഎഫ്ഐ പ്രവർത്തകർ നടപ്പാക്കിയെന്നും എൻഐഎ പറയുന്നുണ്ട്.
പോപ്പലുർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്റഫ് മൗലവിയാണ് കേസിൽ ഒന്നാം പ്രതി. 59 പ്രതികൾ, 800 സാക്ഷികൾ, 1494 തെളിവ് രേഖകൾ, 638 മാരകായുധങ്ങൾ ഉൾപ്പടെയുള്ള മെറ്റീരിയൽ ഒബ്ജക്റ്റുകൾ അടക്കം 30,000 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്.


