ഫെബ്രുവരിയിൽ തന്നെ 37 കടന്നു, കരുതൽ വേണം, ചൂട് ഇനിയും കൂടും

ഉച്ചസമയത്ത് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ  പകൽസമയങ്ങളിൽ പലയിടത്തും 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. കണ്ണൂരും തൃശൂരും പാലക്കാടും കഴിഞ്ഞ ദിവസം താപനില 40ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണം.

ഫെബ്രുവരിയിൽ തന്നെ കടുത്ത് വേനൽ

ഫെബ്രുവരി മാസം അവസാനിക്കും മുൻപ് തന്നെ സംസ്ഥാനത്ത് വേനൽ ചൂടിൽ പൊള്ളുകയാണ് കേരളം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ ഓട്ടോമെറ്റിക് വെതർ സ്റ്റേഷനുകളിൽ പലയിടത്തും കഴിഞ്ഞദിവസം 40 ഡിഗ്രി സെൽഷ്യസിനടുത്താണ് താപനില രേഖപ്പെടുത്തിയത്. കണ്ണൂർ വിമാനത്താവളം 39.6 ഡിഗ്രി സെൽഷ്യസ്, ഇരിക്കൂർ 38.9 ഡിഗ്രി സെൽഷ്യസ്, തൃശൂർ വെള്ളാനിക്കര 38.9 ഡിഗ്രി സെൽഷ്യസ്, തൃശൂർ പീച്ചി 38.8 ഡിഗ്രി സെൽഷ്യസ്, കണ്ണൂർ ചെമ്പേരി 38.7 ഡിഗ്രി സെൽഷ്യസ്, പാലക്കാട് മണ്ണാർക്കാട് 38.4ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് കൂടുതൽ ചൂടനുഭപ്പെട്ട പ്രദേശങ്ങളുടെ പട്ടിക.

ഓട്ടോമെറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള ഈ കണക്കിൽ വ്യക്തക്കുറവുണ്ടെങ്കിലും സംസ്ഥാനത്ത് അപകടരമാം വിധം താപനില കൂടുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഉച്ചസമയത്ത് തുടർച്ചയായി വെയിൽ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം.

വെള്ളം കുടി കുറയ്ക്കരുത്

നിർജ്ജലീകരണം തടയാൻ കൂടുതൽ വെള്ളം കുടിക്കണം, എന്നീ നിർദേശങ്ങൾക്കൊപ്പം കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മാർച്ചിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ വളരെ നേരത്തെ സംസ്ഥാനത്ത് ചൂട് കനത്തത് വരൾച്ചയിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

വിദ്യാർഥികളെ വെയിലത്ത് നിർത്തരുത്

വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് വെയില്‍ കൂടുതലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ 3 മണി വരെ, കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം. ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണം.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് ഉചിതം. കയ്യില്‍ വെള്ളം കരുതണം. നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കണം.  ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും  പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കണം.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാലുടന്‍ വിശ്രമിക്കണമെന്നും വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

സൂര്യാഘാതം

അതിതാപംമൂലം ഉണ്ടാകുന്ന സൂര്യാഘാതം എന്ന സങ്കീര്‍ണാവസ്‌ഥ കേരളത്തിലും കണ്ടുതുടങ്ങി. കഠിനചൂടിനെ തുടര്‍ന്ന്‌ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നു.

ഇത്‌ ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം സ്‌തംഭിപ്പിച്ചു മരണത്തിനു വരെ കാരണമായേക്കാം.

പ്രായമേറിയവരിലും കുട്ടികളിലുമാണ്‌ സൂര്യാഘാത ലക്ഷണങ്ങള്‍ പെട്ടെന്ന്‌ പ്രകടമാവുന്നതെങ്കിലും കടുത്തചൂടില്‍ അധ്വാനിക്കുന്ന കര്‍ഷകര്‍, കായികതാരങ്ങള്‍ എന്നിവരിലും ചൂടിന്റെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവുന്നു.

സൂര്യാഘാതം ഏല്‍ക്കുന്നതുവഴി പൊള്ളല്‍ മുതല്‍ മരണംവരെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. പകര്‍ച്ചവ്യാധി തടയാന്‍ വ്യക്‌തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.
2. കുറഞ്ഞത്‌ 10 മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. തുറന്നുവച്ചതും പഴകിയതുമായ ആഹാരസാധനങ്ങള്‍ ഉപയോഗിക്കരുത്‌.

3. ദിവസവും കുറഞ്ഞത്‌ രണ്ടു ലിറ്റര്‍ വെള്ളം കുടിക്കുക.
4. ചൂടുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

5. ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കുക.
6. ഭക്ഷണത്തിനു മുന്‍പും മലവിസര്‍ജനശേഷവും സോപ്പിട്ട്‌ കൈ കഴുകുക.

7. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടുക.
8. രോഗി കഴിച്ചതിനുശേഷം ബാക്കി വരുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുക.

9. കൊതുകു പെരുകുന്നതു തടയാന്‍ ഇടയ്‌ക്കിടെ വീടും പരിസരവും വൃത്തിയാക്കുക.
10. സൂര്യതാപം ശരീരത്ത്‌ ഏല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന വസ്‌ത്രങ്ങള്‍ ധരിക്കുക.

ക്ഷീണം അകറ്റാന്‍

ശരീരത്തെ തണുപ്പിക്കുന്നതിനായുള്ള ശരീരത്തിന്റെ തന്നെ സ്വാഭാവിക പ്രതികരണമാണ്‌ വിയര്‍പ്പ്‌. എന്നാല്‍ ചൂടുകാലത്തുണ്ടാകുന്ന വിയര്‍പ്പുമൂലം ശരീരത്തിലെ ജലാംശം കുറയുന്നു.

വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്‌ടപ്പെടുന്നു. തന്മൂലം ശരീരക്ഷീണവും തളര്‍ച്ചയും ഉണ്ടാകും. ഇത്‌ പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക.

ഒറ്റയടിക്ക്‌ കുറേ വെള്ളം കുടിക്കാതെ അല്‌പാല്‌പമായി ഇടവിട്ട്‌ കുടിക്കുക. പച്ചവെള്ളം കുടിക്കരുത്‌. പകരം തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം.

കരിക്കിന്‍വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം ഇവ ക്ഷീണം പെട്ടെന്ന്‌ ശമിപ്പിക്കുന്നു. ലവണ നഷ്‌ടം പരിഹരിക്കാനും ഇത്‌ സഹായിക്കും.


Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...