ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കിയാവും ഇത്തവണത്തെ ബജറ്റ് സമ്മേളനം. സഭ അനിശ്ചിതമായി പിരിഞ്ഞുവെന്ന് ഗവർണറെ അറിയിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസം അവസാനിച്ച സഭാ സമ്മേളനത്തിൻ്റെ തന്നെ തുടർച്ച അടുത്തമാസം ചേർന്ന് ബജറ്റ് അവതരിപ്പിക്കയാവും ചെയ്യുക.
സഭ അവസാനിക്കുമ്പോൾ അപ്പോൾ തന്നെ മന്ത്രിസഭാ യോഗം ചേർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ വഴി ഗവർണറെ അറിയിച്ച് വിജ്ഞാപനമിറക്കുന്ന രീതിയാണ് തുടർന്നു വന്നിരുന്നത്.
പതിനഞ്ചാം കേരള നിയമസഭയിലെ ഏഴാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിയുന്നു എന്ന കാര്യം ഗവർണറെ അറിയിക്കില്ല. അതുവഴി കഴിഞ്ഞ ദിവസം അവസാനിച്ച സഭാ സമ്മേളനത്തിന്റെ തുടർച്ചയായി അടുത്തമാസം വീണ്ടും സഭ ചേരാൻ സാധിക്കും. ജനുവരി 27ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള നീക്കമാണ്. ഇതോടെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പുതുവർഷാരംഭത്തിലെ സഭാസമ്മേളനത്തിൽ ഉണ്ടാകില്ല.
ഗവർണർ നടത്തുന്ന ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിമാരും മന്ത്രിമാരും പങ്കെടുക്കുന്നില്ല എന്നും ധാരണയായിരുന്നു.


