Friday, February 20, 2026

ബി ജെ പി വക്താവിൻ്റെ വിദ്വേഷ പരാമർശം; പ്രതിഷേധവുമായി വിദേശ രാജ്യങ്ങൾ

 ബിജെപി ദേശീയവക്താവ് നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ നടത്തിയ വിവാദപരാമര്‍ശം അന്താരാഷ്ട്ര തലത്തിലേക്ക്. പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ഖത്തറിനും കുവൈത്തിനും ഇറാനും പുറമെ പ്രസ്താവനയെ സൗദി അറേബ്യയും അപലപിച്ചു. പാക്കിസ്ഥാനും ഈ അവസരത്തിൽ രംഗത്തു വന്നു.

നൂപുര്‍ ശര്‍മയുടെ പ്രസ്താവന അധിക്ഷേപകരമെന്ന് വിശേഷിപ്പിച്ച സൗദി അറേബ്യ മതങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം വേണമെന്ന് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന ഇറക്കിയത്.

ഖത്തര്‍, കുവൈത്ത്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതികളെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രചാരണങ്ങളും നടക്കുന്നുണ്ട്.

മുഹമ്മദ് നബിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ദേശീയവക്താവ് നൂപുര്‍ ശര്‍മയെയും പാര്‍ട്ടിയുടെ ഡല്‍ഹി ഘടകത്തിൻ്റെ മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡലിനെയും ബി.ജെ.പി. പ്രാഥമികാംഗത്വത്തില്‍നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. നൂപുർ ശർമ്മ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ട്വീറ്റ് ന്യായീകരണ സ്വഭാവത്തിലും ആയിരുന്നു.

ഗ്യാന്‍വാപി വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയിലായിരുന്നു നൂപുറിന്റെ വിവാദപരാമര്‍ശം. ഇതേച്ചൊല്ലിയാണ് വെള്ളിയാഴ്ച യു.പി.യിലെ കാന്‍പുരില്‍ വന്‍ സംഘര്‍ഷമുണ്ടായത്. 40 പേർക്ക് പരിക്കേറ്റ കലാപമായി.

വെറുപ്പ് വിദ്വേഷം മാത്രമേ വളർത്തൂ….രാഹുൽ

വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. വെറുപ്പ് വിദ്വേഷം മാത്രമേ വളര്‍ത്തൂ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ – രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതേതര വ്യക്തികൾ ലജ്ജിതരായി – ശശി തരൂർ

ബിജെപിയുടെ രീതി കാരണം രാജ്യത്തെ എല്ലാ മതേതര പൗരന്‍മാരും ലജ്ജിച്ച് തലതാഴ്‌ത്തേണ്ട അവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. ഇപ്പോള്‍ പ്രവാസി ഇന്ത്യക്കാരും അതിനിരയായിരിക്കുകയാണ്. നാട്ടില്‍ മതഭ്രാന്ത് പ്രകടിപ്പിക്കുന്നവര്‍ വിദേശത്തെ അനന്തരഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കി.

പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ശരീഫും അപലപിച്ചു.

മോദിക്ക് കീഴില്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുകയും മുസ്ലീങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞ പാക് പ്രധാനമന്ത്രി ലോകം ഇന്ത്യയെ കഠിനമായി ശാസിക്കണമെന്നും ആവശ്യപ്പെട്ടു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...