ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികപീഡന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത താരം മൊഴിമാറ്റിയതിന് പിന്നില്‍ സമ്മര്‍ദവും ഭീഷണിയുമാണെന്ന് ഒളിമ്പ്യന്‍ സാക്ഷി മാലിക്. അനുരഞ്ജനത്തിലെത്താന്‍ ഗുസ്തിതാരങ്ങള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്റെ ആളുകള്‍ ഇതേ ആവശ്യവുമായി ഭീഷണിസ്വരത്തില്‍ നിരന്തരം വിളിച്ച് ശല്യംചെയ്യുകയാണെന്നും എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ സാക്ഷി മാലിക് വ്യക്തമാക്കി.
പരാതി പിന്‍വലിക്കുന്നതിനായി തങ്ങള്‍ക്കുമേലുണ്ടായ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പിതാവ് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും ദേശീയ താരങ്ങളായ ബജ്‌റംഗ് പുനിയയും സാക്ഷി മാലിക്കും പറഞ്ഞു. അധികാരവും സ്വാധീനവും ഉപയോഗിച്ച് കേസന്വേഷണത്തേയും പരാതിക്കാരേയും സാക്ഷികളേയും ഭയപ്പെടുത്താന്‍ ശേഷിയുള്ള വ്യക്തിയായതിനാല്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് തങ്ങള്‍ പ്രതിഷേധസമരം ആരംഭിച്ചതുമുതല്‍ ആവശ്യപ്പെടുകയാണെന്നും സാക്ഷി മാലിക് കൂട്ടിച്ചേര്‍ത്തു. പക്ഷപാതരഹിതമായ അന്വേഷണത്തിന് ബ്രിജ് ഭൂഷന്റെ അറസ്റ്റ് അനിവാര്യമാണെന്നും സാക്ഷി പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന കാര്യം പുനപരിശോധിക്കുമെന്നും സൂചിപ്പിച്ചു.
ജൂണ്‍ പതിനഞ്ചിന് ശേഷം പ്രതിഷേധസമരം സംബന്ധിച്ചുള്ള ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് ശനിയാഴ്ച നടന്ന മഹാപഞ്ചായത്തില്‍ തീരുമാനിച്ചതായി ബജ്‌റംഗ് പുനിയ അറിയിച്ചു. കേസന്വേഷണത്തിനായി കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂര്‍ അനുവദിച്ചുനല്‍കിയ സമയപരിധി ജൂണ്‍ പതിനഞ്ചിനാണ് അവസാനിക്കുന്നത്. ബ്രിജ് ഭൂഷന്റെ അറസ്റ്റ് ആവശ്യത്തില്‍ നിന്ന് പിന്‍മാറാന്‍ ഒരുക്കമല്ലെന്നും പോലീസ് അന്വേഷണത്തില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ബജ്‌റംഗ് പുനിയ കൂട്ടിച്ചേര്‍ത്തു.


