കോൺഗ്രസ് ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കാനുള്ള അവസാന തീയതി അവസാനിക്കെ ഒരു ജില്ലയും പട്ടിക സമര്‍പ്പിച്ചില്ല. തെരഞ്ഞെടുപ്പ് രീതി സംബന്ധിച്ച് കെപിസിസി ഇറക്കുന്ന സര്‍ക്കുലറുകളും പാലിക്കപ്പെടാതെ മാറുന്നു. ഗ്രൂപ്പ് തര്‍ക്കത്തില്‍ കെപിസിസി പുനഃസംഘടനയിലെ അനിശ്ചതത്വം തുടരുകയാണ്.
പത്തു ജില്ലകളില്‍ കണ്ടത്തേണ്ടത് പ്രസിഡന്‍റ് അടക്കം 35 ഭാരവാഹികളെ വീതം. ഈ ജില്ലകളില്‍ 27 ജനറല്‍സെക്രട്ടറിമാരെയും ആറ് വൈസ് പ്രസിഡന്‍റുമാരെയും ഒരു ട്രഷററെയും തീരുമാനിക്കാനാണ് മാസങ്ങളുടെ താമസം.
ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായതിനാൽ പട്ടിക ചുരുക്കാനും മാറ്റാനും കഴിയാത്ത അവസ്ഥയാണ്. തീയതി പതിവ് പോലെ നീട്ടി നീട്ടി നൽകി എങ്കിലും തർക്കം തീർന്നില്ല. കാസര്‍കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഭാരവാഹികളുടെ എണ്ണം താരതമ്യേന കുറവാണ്. പക്ഷേ ഇതിനായി നിയോഗിച്ച നേതാക്കള്‍ക്ക് ജില്ലാതലത്തില്‍ ഇനിയും യോജിപ്പില്‍ എത്താനായിട്ടില്ല. ഡിസിസി ഭാരവാഹികളെ തീരുമാനിച്ചു കഴിഞ്ഞാല്‍ എക്സിക്യൂട്ടീവിനെയും ഡിസിസി അംഗങ്ങളെയും ബ്ലോക്ക് ഭാരവാഹികളെയുമാണ് നോമിനേറ്റ് ചെയ്യേണ്ടത്.
ജില്ലാതല സമിതികള്‍ക്കായിരുന്നു അധികാരം. പരാതികളേറിയതോടെ അന്തിമ തീരുമാനം കെപിസിസി തന്നെ ഏറ്റെടുത്തു. ഇങ്ങനെ പാര്‍ട്ടി ആസ്ഥാനത്തുനിന്ന് സര്‍ക്കുലറുകള്‍ പലതും മാറിമാറി ഇറങ്ങുകയാണ്.


