മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യമായ ആര്‍ട്ടെമിസ്-1 ഓറിയോണ്‍ പേടകം ഭൂമിയില്‍നിന്ന് 4.1 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് റെക്കോഡ് സൃഷ്ടിച്ചു. ഭൂമിയില്‍നിന്ന് നാലുലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച അപ്പോളോ 13-ന്റെ റെക്കോഡാണ് നാസയുടെ ആര്‍ട്ടെമിസ് തകര്‍ത്തത്.
ആറു ദിവസം കൂടി ഓറിയോണ്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ഭ്രമണം ചെയ്യും. പിന്നീട് പേടകം ഭൗമപാതയിലേക്ക് തിരികെ കടക്കും. ഡിസംബര്‍ 11-ഓടെ ശാന്തസമുദ്രത്തില്‍ പതിക്കും.
മൂന്നുഘട്ടങ്ങളിലായി മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടമായ ആര്‍ട്ടെമിസ്-1 നവംബര്‍ 16-നാണ് ഫ്ളോറിഡയിലെ കേപ്പ് കെന്നഡി സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചത്. നാസയുടെ ഏറ്റവുംകരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റ(എസ്.എല്‍.എസ്)ത്തിലായിരുന്നു വിക്ഷേപണം. ചന്ദ്രനിലേക്ക് മുൻപത്തെക്കാൾ സുരക്ഷിതമായ യാത്രമയാണ് ഒരുക്കുന്നത്.
അഭിമാനിക്കാൻ കേരളത്തിനും
നവംബര്‍ 16-നുനടന്ന, ‘ആര്‍ട്ടെമിസി’ന്റെ മനുഷ്യരില്ലാതെയുള്ള ആദ്യദൗത്യത്തിന്റെ വീഡിയോപ്രക്ഷേപണത്തിനുള്ള സംവിധാനം വികസിപ്പിച്ചെടുത്തത് മലയാളിയായ അനീഷ്മേനോന്‍ ആണ്. ബെംഗളൂരു ഇന്ദിരാനഗറിലെ ‘ടെന്ത് ഡയമെന്‍ഷന്‍സ് ഐ.എന്‍.സി.’ എന്ന കമ്പനിയുടെ ചീഫ് ഇന്നവേറ്റീവ് ഓഫീസറാണ് 35-കാരനായ അനീഷ്മേനോന്‍. ടെന്ത് ഡയമെന്‍ഷന്‍സിന്റെ ‘മീറ്റ്മോ.ഐഓ’ സംവിധാനവും അമേരിക്കയിലെ ‘ഫെലിക്സ് ആന്‍ഡ് പോള്‍’ സ്റ്റുഡിയോയും ഫ്ളൈറ്റ് ലൈന്‍ ഫിലിംസും കൈകോര്‍ത്താണ് ചാന്ദ്രവാഹനവിക്ഷേപണത്തിന്റെ യഥാതഥ കാഴ്ചാനുഭവം നല്കുന്ന സംപ്രേഷണം നടത്തിയത്.
ദൗത്യത്തില്‍ മൈക്കല്‍ മന്‍സൂറി, ജോഹാന്‍ റോമേറോ എന്നിവരായിരുന്നു അനീഷിന്റെ പങ്കാളികള്‍. യു.എസിലെ ബഹിരാകാശവാഹനവിക്ഷേപണകേന്ദ്രമായ കെന്നഡി സ്പേസ് സെന്ററില്‍ 360 ഡിഗ്രി ക്യാമറകള്‍ സ്ഥാപിച്ചായിരുന്നു സംപ്രേഷണം.
ഇതിനുള്ള ‘8കെ. എന്‍കോഡര്‍ ഹാര്ഡ്വെയര് സ്ട്രീമിങ് ടെക്നോളജി’ അനീഷും കൂട്ടരും ഗവേഷണം നടത്തി വികസിപ്പിച്ചതാണ്. ആര്‍ട്ടെമിസ് ദൗത്യം നേരില്‍ കാണുന്ന അതേ അനുഭവമാണ് ഇതിന്റെ പ്രത്യേകത. തൊടുപുഴ അല്‍അസര്‍ എന്‍ജിനിയറിങ് കോളേജില്‍നിന്നാണ് അനീഷ് കംപ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയത്.


