മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല. വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ണ് തുറക്കണമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ മണിപ്പുര്‍ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെയുണ്ടായ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത് വ്യക്തമായ സൂചനയാണ്. ഒരു ജനാധിപത്യ രാജ്യത്ത് തങ്ങള്‍ക്ക് താത്പര്യമില്ലാത്ത വിഭാഗങ്ങളുടെ കാര്യത്തില്‍ മൗനം അവലംബിക്കുന്നത് തെറ്റായ ഭരണകര്‍ത്തവ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
55 ദിവസമായി മണിപ്പൂർ കത്തി എരിയുകയാണ്. മെയ് മൂന്നിന് തുടങ്ങിയ കലാപം ഇതുവരെ നിയന്ത്രിക്കാൻ പറ്റാത്ത സർക്കാരാണ്. ഇത് ഭരണ തകർച്ചയാണ്. ഇതിനു പിന്നിലെ അജണ്ട പരിശോധിക്കണം. ഭരണാധികാരികൾ അവരെ തിരഞ്ഞെടുത്തവരെ പരിഗണിക്കണം. അജണ്ടകൾ മാറ്റി വെക്കണം. ബിഷപ്പ് പറഞ്ഞു.
ഒരു വിഭാഗത്തിന് പ്രതിസന്ധിയുണ്ടാകുമ്പോള്‍ അവര്‍ തങ്ങളുടെ മതക്കാരല്ല എന്ന് ചൂണ്ടിക്കാട്ടി മാറി നിൽക്കുന്നത് ശരിയല്ല. മണിപ്പുര്‍ ഇങ്ങനെ കത്തി നില്ക്കുമ്പോള് നേതാക്കള്‍ നോക്കി നില്‍ക്കുകയാണ്. ജനങ്ങളുടെ വിഷയത്തിലാണ് പ്രധാനമന്ത്രി ഇടപടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭ പല വിഷയങ്ങളിലും തിരഞ്ഞെടുത്തിരുന്ന നിലപാടിന് വിരുദ്ധമായാണ് നിലവിൽ ബിഷപ്പിന്റെ ഭാഗത്ത് നിന്നും ഒരു പരസ്യ പ്രസ്താവന ഉണ്ടായിരിക്കുന്നത്.


