ഫോര്‍ട്ട്‌കൊച്ചിയില്‍ കടലില്‍വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് നാവികസേനയുടെ തോക്കില്‍നിന്നാണെന്ന് പൊലീസ്. ബാലിസ്റ്റിക് പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകും. പരിശീലനത്തിന് ഉപയോഗിച്ച തോക്കുകള്‍ ഹാജരാക്കാനും പോലീസ് നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നാവികസേനയുടെ ഷൂട്ടിങ് റേഞ്ചിന് അഭിമുഖമായിട്ടുള്ള സ്ഥലത്തുവെച്ചാണ് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് പരിശീലനത്തിന് ഉപയോഗിച്ച അഞ്ച് തോക്കുകളും ഹാജരാക്കാന്‍ നാവികസേനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ചയ്ക്കുള്ളില്‍ തോക്കുകള്‍ ഹാജരാക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് ഈ തോക്കുകള്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ അയച്ച് ടെസ്റ്റ് ഫയറിങ് നടത്തുമെന്നും പോലീസ് പറഞ്ഞു.
സംഭവദിവസം ഐ.എന്‍.എസ്. ദ്രോണാചാര്യയില്‍ വെടിവെപ്പ് പരിശീലനം നടന്നിരുന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഒരേസമയം, അഞ്ച് തോക്കുകള്‍ ഉപയോഗിച്ചാണ് പരിശീലനം നടന്നിരുന്നത്. ഇതോടെയാണ് ഐ.എന്‍.എസ്. ദ്രോണാചാര്യയിലെ ഷൂട്ടിങ് റേഞ്ചില്‍ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായത്തോടെ വീണ്ടും പരിശോധന നടത്തിയത്. കടലിലും പോലീസ് സംഘം പരിശോധന നടത്തി.
കൊച്ചിയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ ‘അല്‍ റഹ്‌മാന്‍’ എന്ന ഇന്‍ബോര്‍ഡ് വള്ളത്തിലെ തൊഴിലാളിയായ സെബാസ്റ്റ്യന് ബുധനാഴ്ച രാവിലെയാണ് കടലില്‍വെച്ച് വെടിയേറ്റത്. ചെവിക്ക് താഴെയാണ് വെടിയുണ്ട ഏറ്റത്. അപകടത്തിനു ശേഷം ഇയാളെ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാവികസേനയുടെ പരിശീലനത്തിന്റെ ഭാഗമായുള്ള വെടിവെപ്പിലാണ് അപകടമുണ്ടായതെന്ന് തൊഴിലാളികള്‍ ആരോപിച്ചിരുന്നു.


