സ്പേസ് എക്സ് ജീവനക്കാരിയോട് ഇലോണ്‍ മസ്ക് ലൈംഗികാതിക്രമം നടത്തിയതായി ജീവനക്കാരിയുടെ കൂട്ടുകാരി. പുറത്തുപറയാതിരിക്കാനായി കമ്പനി 2.5 ലക്ഷം ഡോളര്‍ നല്‍കിയതായും വെളിപ്പെടുത്തല്‍. ഫ്ളൈറ്റ് അറ്റന്റായ ജീവനക്കാരിയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും ലൈംഗികചുവയോടെ സംസാരിച്ചുവെന്നും സ്പര്‍ശിച്ചുവെന്നും ജീവനക്കാരിയുടെ കൂട്ടുകാരിയെ ഉദ്ദരിച്ച് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്പേസ് എക്സ് കോര്‍പ്പറേറ്റ് ജെറ്റ് ക്രൂ അംഗമായ കരാര്‍ ജീവനക്കാരിയോട് പ്രലോഭകരമായി പെരുമാറി. 2016-ലാണ് സംഭവം.
യാത്രയ്ക്കിടെ മസ്ക് ജീവനക്കാരിയോട് മുഴുവന്‍ ശരീരവും തടവിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. മസ്ക് തന്റെ അരയ്ക്ക് താഴെ മറച്ചിരുന്ന ഷീറ്റ് മാറ്റി ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ചെയ്താല്‍ ഒരു കുതിരയെ വാങ്ങിത്തരാമെന്ന് മസ്ക് പറഞ്ഞു. ഇതിനിടെ ജീവനക്കാരിയുടെ തുടയിൽ തടവി. ജീവനക്കാരി കൂട്ടുകാരിയോട് വെളിപ്പെടുത്തി.
മസ്കിന് മസാജ് ചെയ്തുകൊടുക്കുന്നതിന് വേണ്ടി മസാജ് ചെയ്യുന്നവര്‍ക്കുള്ള ലൈസന്‍സ് നേടാന്‍ സ്പേസ് എക്സ് ജീവനക്കാരിയെ പ്രോത്സാഹിപ്പിച്ചിരുന്നു. അതിനുള്ള ചിലവെടുക്കാമെന്നും കമ്പനി വാഗ്ദാനം ചെയ്കു. മസാജ് മസ്കിന് ഇഷ്ടപ്പെട്ടാല്‍ ഗുണം ചെയ്യുമെന്നും നിര്‍ദേശിച്ചു.
കുതിര സവാരി ഇഷ്ടപ്പെടുന്നയാളയിരുന്നു ജീവനക്കാരി. ഇതറിഞ്ഞുകൊണ്ടായിരുന്നു മസ്കിന്റെ വാഗ്ദാനം. എന്നാല്‍ ഈ വാഗ്ദാനം നിരസിച്ച ജീവനക്കാരി. ലൈംഗികമായി വഴങ്ങണമെന്ന മസ്കിന്റെ ആവശ്യം അംഗീകരിക്കാതെ സാധാരണ മസാജ് തുടർന്നു. ജീവനക്കാരിയുടെ പേരും മറ്റ് വിവരങ്ങളും തങ്ങള്‍ക്ക് അറിയാമെന്നും എന്നാല്‍ അത് വെളിപ്പെടുത്തില്ലെന്നും ഇന്‍സൈഡര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. വിഷയത്തില്‍ നേരിട്ട് പ്രതികരിക്കാനും ജീവനക്കാരി തയ്യാറായില്ല.
ഇത് കഥ മാത്രമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് മസ്കിന്റെ പ്രതികരണം. ലണ്ടനിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ജീവനക്കാരി തന്നോട് ഈ ദുരനുഭവം പറഞ്ഞത് എന്ന് കൂട്ടുകാരി പറയുന്നു. അവള് ആകെ മാനസിക പ്രയാസത്തിലായിരുന്നു. അതുവരെ അവള് ഏറെ ആരാധനയോടെ കണ്ട വ്യക്തിയായിരുന്നു മസ്ക്. സംഭവത്തിന് ശേഷം അവളാകെ വിഷമത്തിലായി.
എങ്കിലും ഒന്നും സംഭവിക്കാത്തത് പോലെ പെരുമാറി ജോലി തുടര്‍ന്ന ജീവനക്കാരിക്ക് കമ്പനിയില്‍ നിന്ന് പ്രതികാരനടപടികള്‍ നേരിടേണ്ടി വന്നു. ജോലി സമയങ്ങള്‍ വെട്ടിക്കുറച്ചു. മസ്കിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന് തന്നെ പതിയെ ശിക്ഷിച്ച് പുറത്താക്കാനുള്ള ശ്രമമാണോ എന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി. സ്പേസ് എക്സില്‍ അവള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞുവന്നു. ഇതോടെ അവര്‍ ഒരു അഭിഭാഷകയെ സമീപിക്കുകയും കമ്പനിയുടെ എച്ച് ആര് വകുപ്പില്‍ തന്റെ ദുരനുഭവം വിശദമാക്കി പരാതി നല്‍കുകയും ചെയ്തു.
2018-ല്‍ 2.5 ലക്ഷം ഡോളറിന് ഇരു കക്ഷികളും തമ്മില്‍ പരാതിയുമായി മുന്നോട്ട് പോവില്ലെന്നും ഒന്നും പുറത്ത് പറയില്ലെന്നുമുള്ള വ്യവസ്ഥയില്‍ നോണ്‍ ഡിസ്ക്ലോഷര്‍ കരാറില്‍ ഒപ്പിട്ടു.
ഇരയായ ജീവനക്കാരിയോട് ചോദിക്കാതെ സംഭവം പുറത്തുവിടാന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് കൂട്ടുകാരി പറഞ്ഞു. അത് തന്റെ ഉത്തരവാദിത്വമാണെന്ന് തോന്നിയെന്നും തടസമായി തനിക്ക് മസ്കുമായി യാതൊരു വിധ കരാറുമില്ലെന്നും അവര്‍ പറഞ്ഞു.
അതേസമയം, സ്പേസ് എക്സ് ആസ്ഥാനമായ കാലിഫോര്‍ണിയയില്‍ ജീവനക്കാരിയും മസ്കും ഒപ്പിട്ട കരാറിന് നിയമ സാധുതയില്ലെന്ന് കൂട്ടുകാരി മനസിലാക്കി. ഈ കരാറൊപ്പിടലിന് ശേഷം അതേ വര്‍ഷം തന്നെ ഗവര്‍ണറായ ജെറി ബ്രൗണ്‍ ‘നോണ്‍ ഡിസ്ക്ളോഷര്‍ ആക്റ്റിന്’ എതിരായി നിയമം പാസാക്കിയിരുന്നു. ഇതുവഴി ലൈംഗികചൂഷണങ്ങളുമായി ബന്ധപ്പെട്ടുള്ള കരാറുകള്‍ക്ക് നോണ്‍ ഡിസ്ക്ലോഷര്‍ ആക്റ്റിന് കീഴില്‍ സംരക്ഷണമുണ്ടാവില്ല.


