രാജ്യത്തിൻ്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴ്ന്നു. 132-ാം സ്ഥാനത്തെത്തി.
2020ല്‍ അവസാനമായി പുറത്തിറങ്ങിയ മാനവ വികസന സൂചികയില്‍ 189 രാജ്യങ്ങളുടെ പട്ടികയില്‍ 131-ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം. രാജ്യത്തെ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം, വിദ്യാഭ്യാസ നിലവാരം, ജിവിത നിലവാരം തുടങ്ങിയയാണ് പട്ടികയുടെ അളവുകോല്‍. ഐക്യരാഷ്ട്ര സഭ ഡെവലപ്പ്മെൻ്റ് പ്രോഗ്രാം UNDP യാണ് പട്ടിക പ്രസിദ്ധീരിക്കുന്നത്.
ഇടത്തരം മാനുഷിക വികസനമെന്ന് രേഖപ്പെടുത്തിയ 43 രാജ്യങ്ങളിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്കന്‍ രാജ്യങ്ങളാണ് കൂടുതലും.
ശ്രീലങ്കയും ബംഗ്ലാദേശും കുതിക്കുമ്പോൾ..
മാനവ വികസന സൂചിക പട്ടികയില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക 73-ാമതും ചൈന 79-ാം സ്ഥാനത്തുമാണ്. ബംഗ്ലാദേശ്-129, ഭൂട്ടാന്-127 എന്നിങ്ങനേയും സ്ഥാനംപിടിച്ചിട്ടുണ്ട്. നേപ്പാള്‍ 143-ാമതും മ്യാന്മര് 149-മതുമാണ്.
191 രാജ്യങ്ങളുടെ പട്ടികയാണ് ഇത്തവണ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ മാനവ വികസന സൂചിക അഥവാ എച്ച്ഡിഐ 2020ലെ 0.642ല്‍ നിന്ന് 2021ല്‍ 0.633 ആയി കുറഞ്ഞു.
സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വെ, ഐസ്ലന്ഡ് എന്നിവരാണ് മാനവ വികസന സൂചികയില്‍ മുന്നില്‍ നില്ക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങള്‍.
പാകിസ്താന് ഇന്ത്യയേക്കാളും പിന്നില്‍ 161-ാം സ്ഥാനത്താണ്.
1990 മുതല്‍ 129-ല്‍ തുടങ്ങി ഇന്ത്യ ഓരോ വര്‍ഷവും പട്ടികയില്‍ താഴേക്ക് പോകുന്നുണ്ട്. 2019 നും 2021 നും ഇടയിലുള്ള ഇടിവിന്റെ പ്രധാന കാരണം ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതാകാമെന്നാണ് വിലയിരുത്തല്‍. 69.7 ല്‍ നിന്ന് 67.2 ലേക്കെത്തിയിട്ടുണ്ട് ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം.
ഇന്ത്യയ്ക്ക് എന്തുപറ്റി
ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക. മാനവ വികസന സൂചിക രൂപപ്പെടുത്തിയത് അമർത്യാ സെന്നും, മെഹബൂബ് ഉൽ ഹഖും ചേർന്നാണ്.
ദേശീയ വരുമാനം, ആളോഹരി വരുമാനം എന്നിവ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമാണ് കാണിക്കുന്നത്. ഇത്തരം സാമ്പത്തിക മാനദണ്ഡങ്ങൾക്കു പുറമേ ജനപ്പെരുപ്പം, തൊഴിലവസരങ്ങൾ, ജീവിതനിലവാരം, ക്രമസമാധാന നില, സാക്ഷരത തുടങ്ങിയവകൂടി പരിഗണിച്ചുകൊണ്ടുള്ള എച്ച്.ഡി.ഐ രാജ്യത്തിന്റെ സമഗ്രമേഖലയിലുമുള്ള വികസനത്തെയാണ് കാട്ടുന്നത്. അതുകൊണ്ടുതന്നെ വികസനത്തിന്റെ മാനദണ്ഡമായാണ് ഇതിനെ ലോകമെമ്പാടും കണക്കാക്കുന്നത്.


