മാഹിയിലെ പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍നിന്ന് ടാങ്കര്‍ ലോറികളില്‍ കടത്തുകയായിരുന്ന 18,000 ലിറ്റര്‍ ഡീസല്‍ പിടികൂടി. തലശ്ശേരി കോടിയേരിയില്‍ നടത്തിയ വാഹനപരിശോധനയിലാണ് 12,000 ലിറ്റര്‍ ഡീസല്‍ പോലീസ് പിടിച്ചത്. ടാങ്കര്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
വില വ്യത്യാസം വലുതായതോടെ വൻ തോതിൽ എണ്ണ കള്ളക്കടത്ത് ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന അധികൃതർ ജാഗ്രത വർധിപ്പിച്ചു.
കഴിഞ്ഞ ദിവസം ചൊക്ലിയില്‍നിന്നും പിടികൂടിയ ഡീസല്‍ ഉള്‍പ്പെടെ 40 ലക്ഷത്തോളം രൂപയുടെ ഡീസലാണ് മൂന്ന് തവണയായി പിടികൂടിയത്. അനധികൃതമായി കടത്തുകയായിരുന്ന 12,000 ലിറ്റര്‍ ഡീസല്‍ ജൂലായ് 12-ന് ചൊക്ലി പോലീസും പിടികൂടിയിരുന്നു. 18 രൂപവരെ ലിറ്ററിന് വ്യത്യാസമുണ്ട്.
ശനിയാഴ്ച രാത്രി പത്തോടെ കൂടിയാണ് ആറായിരത്തിലേറെ ലിറ്റര്‍ ഡീസല്‍കൂടി പിടികൂടിയത്. കെ.എല്‍.39 ക്യു 3104 എന്ന നമ്പറിലുള്ള ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന ഡീസലാണ് പിടിച്ചത്. ലോറിഡ്രൈവര്‍ ആറ്റിങ്ങല്‍ കുളങ്ങര തൊടിയില്‍ ആര്‍.എല്‍. വിഷ്ണു ലാല്‍ (29), സഹായികളായ പയ്യാവൂര്‍ പുളിയന്‍മാക്കല്‍ വീട്ടില്‍ സി.എ. ആല്‍വിന്‍ (25), എറണാകുളം മുനമ്പം പള്ളിപ്പറമ്പില്‍ ഫ്രോലി ജോസഫ് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മാഹിയിലെ മൂലക്കടവ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പെട്രോള്‍ പമ്പില്‍നിന്ന് എറണാകുളത്ത് മറിച്ച് വില്പന നടത്തുന്നതിനായി കൊണ്ടുപോവുകയായിരുന്നു ഡീസല്‍.
ലോറി ഡ്രൈവറും പിടിയിലായി. പന്തക്കലിലെ ഒരു പെട്രോള്‍ പമ്പില്‍നിന്നാണ് ഡീസല്‍ നിറച്ചത്. തലശ്ശേരി എ.എസ്.പി. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ്തന്നെയാണ് ടാങ്കര്‍ ലോറി പിന്തുടര്‍ന്ന് പാറാലില്‍നിന്ന് ഇതും പിടികൂടിയത്.


