പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക വെച്ചുമറന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വയറ്റിൽ നിന്നും കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്നാണ് കണ്ടെത്തൽ. ഇക്കാര്യം വ്യക്തമാക്കി വിദഗ്ധസംഘം സർക്കാരിന് റിപ്പോർട്ട് നൽകി.
2017-ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹര്‍ഷിന എന്ന യുവതി പ്രസവശസ്ത്രക്രിയയ്ക്ക് വിധേയമായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എല്ലാവിധ പരിശോധനകളും നടത്തിയിരുന്നു. അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സ്ട്രുമെന്റല്‍ രജിസ്റ്റര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും നിലവിലുണ്ട്. ഇവ പരിശോധിച്ചതില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിശദീകരണം.
അതിന് മുമ്പ് 2012-ലും 2016-ലും സിസേറിയന്‍ നടത്തിയത് താമരശേരി ആശുപത്രിലാണ് എന്ന കാര്യം മുൻ നിർത്താണ് സമിതി തെളിവ് നിരത്തുന്നത്. താമരശേരിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയമായ കാലഘട്ടത്തിലൊന്നും ഇന്‍സ്ട്രമെന്റല്‍ രജിസ്റ്റര്‍ സൂക്ഷിക്കുന്ന പതിവ് ഇല്ല. ഇതിനാൽ കത്രിക ഏതാശുപത്രിയിലേതാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും വിദഗ്ധ സമിതി പറയുന്നു. കത്രികയുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഫോറന്‍സിക് വിഭാഗത്തത്തിന്‍റെ സഹായവും തേടിയിരുന്നു.
കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേതാണെന്ന് ഉറപ്പുണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഹര്‍ഷിന പറഞ്ഞു. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ഷിന മെഡിക്കല്‍ കോളേജിനു മുന്നില്‍ നിരാഹാര സമരം നടത്തിവരികയാണ്.
കത്രിക രോഗി വിഴുങ്ങിയതാണോ ?
അന്വേഷണത്തിൽ അട്ടിമറി നടന്നെന്നു ഹർഷിന പറഞ്ഞു.മെഡിക്കൽ കോളേജിൽ നിന്നല്ലെങ്കിൽ എവിടെ നിന്നാണ് കത്രിക വയറ്റിൽ കുടുങ്ങിയത് എന്ന് പറയണം. മെഡിക്കൽ കോളേജിലെ ശസ്ത്ര ക്രിയക്ക് ശേഷമാണു ശാരീരിക പ്രശനങ്ങൾ ഉണ്ടായത്. ആരോഗ്യവകുപ്പിലും മന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടു’.നീതി കിട്ടും വരെ പോരാടും- അവർ പ്രതികരിച്ചു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രണ്ട് സമിതിയെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു. രണ്ടിലും കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്‍റേതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന റിപ്പോർട്ടാണ് ഉണ്ടായത്. ആദ്യ അന്വേണത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയും തൃശൂര്‍ ജില്ലാ ആശുപത്രിയിലേയും സര്‍ജറി, ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം. ഈ കമ്മിറ്റിയുടെ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ.


