രാജ്യദ്രോഹക്കുറ്റത്തിലെ രാഷ്ട്രീയക്കളിക്കെതിരെ സുപ്രീം കോടതി, 124 എ വകുപ്പ് മരവിപ്പിച്ചു

രാജദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നിർദ്ദേശം നല്‍കി. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യദ്രോഹക്കുറ്റ പ്രകാരം കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യുന്നത് അനുചിതമായിരിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസുകൾ രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇതോടെ കേന്ദ്ര സർക്കാരിന് വകുപ്പ് മരവിപ്പിക്കേണ്ടി വരും.

രാജദ്രോഹക്കുറ്റത്തിന്റെ പുനഃപരിശോധന നടക്കുന്നതിനാല്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നടപടികള്‍ കോടതി സ്റ്റേ ചെയ്തു. ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്.

124 എ വകുപ്പ് താല്‍ക്കാലികമായി സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് പറഞ്ഞ കോടതി, ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

നിലവില്‍ ഈ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. 124 എ-യുടെ പുനഃപരിശോധന നടക്കുന്നതു വരെയാണ് ഈ താല്‍ക്കാലിക ഉത്തരവ് നിലവിലുണ്ടാവുക. ഈ നിയമം ബ്രിട്ടീഷ് കാലഘട്ടത്തിന് സമാനമായ രീതിയിൽ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതികൾക്ക് തുടർച്ചയായാണ് നടപടികൾ

എന്താണീ ജനാധിപത്യ വിരുദ്ധതയുടെ പ്രാകൃത പിന്തുടർച്ച

കാലഹരണപ്പെട്ടതും ജനവിരുദ്ധവും ജനാധിപത്യത്തിൻ്റെ തത്വങ്ങൾക്ക് എതിരും എന്ന് വിലയിരുത്തപ്പെട്ട നിയമമാണ് ഇത് 124എ വകുപ്പ് ‘നിയമപ്രകാരം സ്ഥാപിക്കപ്പെട്ട’ സര്‍ക്കാരിനെതിരേ അവമതിപ്പുണ്ടാക്കുന്ന ഏതൊരു പരാമര്‍ശത്തെയും അടയാളത്തെയുംപോലും രാജ്യദ്രോഹക്കുറ്റമായി വ്യാഖ്യാനിച്ച് വേണമെങ്കില്‍ ജീവപര്യന്തം തടവിനുവരെ ശിക്ഷിക്കാന്‍ പറ്റുന്നവിധത്തിലാണ് ഇതിലെ വാക്കുകളും പ്രയോഗങ്ങളും.

അക്രമത്തിന് പ്രേരണനല്‍കുമ്പോള്‍ മാത്രമാണ് ഈ വകുപ്പനുസരിച്ചുള്ള രാജ്യദ്രോഹക്കുറ്റം ചുമത്താനാവുക എന്ന് 1972 ൽ കേദാര്‍നാഥ് കേസില്‍ സുപ്രീംകോടതി വിധിപറഞ്ഞെങ്കിലും 60 വര്‍ഷമായി ഈ വിധിയെ കാറ്റില്‍പ്പറത്തിക്കൊണ്ട് അധികാരികൾ ദുരുപയോഗം ചെയ്യുകയാണ്. ഇപ്പോഴത് ഭീതിതമാം വിധം ഉയർന്നു. ആയിരക്കണക്കിന് കേസുകള്‍ ഭരണകൂടം വിമര്‍ശകര്‍ക്കെതിരേ ചുമത്തുകയുണ്ടായി. നിയമത്തിലെ വാക്കുകള്‍ വ്യാഖ്യാനിക്കുകമാത്രമാണ് കോടതി ചെയ്തത്. അവ എടുത്തുകളയാന്‍ മുമ്പ് കോടതി തയ്യാറായിരുന്നില്ല. അതിനാല്‍ത്തന്നെ ഈ വ്യവസ്ഥ ഉപയോഗിച്ച് വിമര്‍ശകരെ പീഡിപ്പിക്കുക എന്നത് ഭരണകൂടത്തിന്റെ അധികാര തന്ത്രങ്ങളുടെ ഭാഗമായി. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി പുനപരിശോധന നടത്തുന്നത്.

അവ്യക്തവും അമൂര്‍ത്തവും

ആര്‍ക്കുവേണമെങ്കിലും എങ്ങനെവേണമെങ്കിലും വ്യാഖ്യാനിക്കാന്‍ കഴിയുന്ന വിധത്തിലുമുള്ളതാണ് 124 എ വകുപ്പിലെ പ്രയോഗം. കേവല വിമര്‍ശനങ്ങളെപ്പോലും ഈ വ്യവസ്ഥയുടെ കീഴില്‍വരുന്നതായി വ്യാഖ്യാനിച്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാരിനും അവരുടെ പോലീസിനും കഴിയും.

ഫോര്‍വേഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ കേദാര്‍നാഥ് സിങ് കോണ്‍ഗ്രസിനെയും ഫ്യൂഡല്‍ വ്യവസ്ഥിതിയെയും വിമര്‍ശിച്ച് നടത്തിയ പ്രസംഗമായിരുന്നു രാജ്യദ്രോഹക്കുറ്റം അദ്ദേഹത്തിനെതിരേ ചുമത്തുന്നതിലേക്ക് നയിച്ചത്. നിയമവ്യവസ്ഥയുടെ ദുര്‍വ്യാഖ്യാനസാധ്യത നിയമം റദ്ദാക്കാനുള്ള കാരണമാകാമെന്ന് ശ്രേയാ സിംഘാളിന്റെ കേസില്‍ (2015) സുപ്രീംകോടതി പറഞ്ഞതാണ്.

കാലഹരണപ്പെട്ട നിയമം

ഇംഗ്ലണ്ടിലെ രാജ്യദ്രോഹക്കുറ്റമായിരുന്നു കേദാര്‍നാഥ് കേസ് വിധിയുടെ ആധാരങ്ങളിലൊന്ന്. എന്നാല്‍, 1998-ല്‍ ബ്രിട്ടണില്‍ മനുഷ്യാവകാശനിയമം നിലവില്‍വന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടില്‍ രാജ്യദ്രോഹക്കുറ്റം എടുത്തുകളയപ്പെട്ടു. ന്യൂസീലന്‍ഡ്, കാനഡ, യു.എസ്., ഓസ്ട്രേലിയ എന്നിങ്ങനെ പലരാജ്യങ്ങളിലും രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വ്യവസ്ഥകള്‍ റദ്ദാക്കപ്പെടുകയോ പിന്‍വലിക്കപ്പെടുകയോ ഉപയോഗിക്കപ്പെടാതിരിക്കുകയോ ചെയ്തു.

ഇന്ത്യൻ ജനാധിപത്യത്തിനെ സൌകര്യം ഉപയോഗിച്ച് ഭരണകൂടങ്ങൾ ഇതിനെതിരെ നിശ്ശബ്ദത പാലിച്ചു. പുതിയ സർക്കാർ വന്നതോടെ വ്യാപകമായി രാഷ്ട്രീയ വൽക്കരിച്ച് ഉപയോഗിക്കാൻ തുടങ്ങി.

അവികസിത ജനാധിപത്യങ്ങള്‍പോലും ഇന്ന് രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വ്യവസ്ഥകളില്‍ വിശ്വസിക്കുന്നില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിടുന്നെന്ന് വിവരിച്ചുകൊണ്ട് നൈജീരിയയിലെ ഫെഡറല്‍ അപ്പലറ്റ് കോടതി അവിടത്തെ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് പറയുകയുണ്ടായി (ആര്‍ഥര്‍ ന്വാന്‍ക്വോയുടെ കേസ്, 1985). എല്ലാ അര്‍ഥത്തിലും നിരപരാധികളായ വ്യക്തികളെ അവരുന്നയിച്ച ഭരണകൂട വിമര്‍ശനത്തിന്റെ പേരില്‍മാത്രം പ്രതികളാക്കാന്‍ ഭരണകൂടത്തെ സഹായിക്കുന്നതാണ് 124എ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ഭരണഘടനാനിര്‍മാണ അസംബ്ലിയില്‍ ഉണ്ടായ ചര്‍ച്ചകളെക്കുറിച്ച് വിശദമായ പരിശോധന കേദാര്‍നാഥ് കേസ് വിധിയില്‍ ഉണ്ടായിരുന്നില്ല എന്ന് ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്.

ആധുനിക സമൂഹത്തിന് വിരുദ്ധമായ നിയമം

ഗാന്ധിജി ബാലഗംഗാധര തിലക്, ലാലാ ലജ്പത്റായ് തുടങ്ങി ഉന്നത സ്വാതന്ത്ര്യ സമര നേതാക്കൾക്ക് എതിരെയെല്ലാം ബ്രിട്ടീഷുകാര്‍ ഈ വ്യവസ്ഥ പ്രയോഗിച്ചു. 1922-ല്‍ ‘മഹത്തായ വിചാരണ’ (The great trial)യില്‍ മഹാത്മാഗാന്ധി ഈ വ്യവസ്ഥയെ തുറന്നുകാണിക്കുകയുണ്ടായി. രാജ്യത്തെ മഹാന്മാരായ ദേശാഭിമാനികളില്‍ പലരും ഈ ‘രാഷ്ട്രീയ നിയമവ്യവസ്ഥ’യുടെ ഇരകളായിരു?െന്നന്ന് ഗാന്ധിജി പറഞ്ഞു. പണ്ഡിറ്റ് നെഹ്രുവും ഈ നിയമവ്യവസ്ഥയ്‌ക്കെതിരായ കർശന നിലപാട് സ്വീകരിച്ചു.

സുപ്രീംകോടതിതന്നെ ബല്‍വന്ത് സിങ്ങിന്റെ കേസ് (1995) ബിലാല്‍ അഹമ്മദ് കേസ് (1997) കളിൽ ഇതിനെതിരെ പറഞ്ഞിട്ടുണ്ട്. പക്ഷെ മാറി വന്ന ഭരണകൂടങ്ങൾ ബ്രിട്ടീഷ് കോളനി നിയമത്തെ പ്രത്യക്ഷത്തിലേക്ക് എത്തിക്കാതെ സംരക്ഷിച്ചു. ഇപ്പോൾ അതിൻ്റെ ദുരുപയോഗം പാരമ്യത്തിൽ എത്തിയതോടെയാണ് പുനർ ചിന്തകൾ സമൂഹത്തിൽ തുടങ്ങുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...