പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ പശ്ചാത്തലത്തില്‍ ഡൽഹിയിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ. ന്യു ഡൽഹി ജില്ലയെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ അഞ്ചര മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭവന്റെ നാല് കിലോമീറ്റർ ചുറ്റളവിലും നിയന്ത്രിത പ്രദേശമായി പ്രഖ്യാപിച്ചു. ഗുസ്തി താരങ്ങളുടെ സമരം കൂടി കണക്കിലെടുത്താണ് കടുത്ത നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്. ഇതോടൊപ്പം കർഷകരും അണിചേരും.
പുതിയ പാർലമെന്റ് ഉല്‍ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കുകയാണ്. കൂടാതെ, ഗുസ്തി താരങ്ങളുടെ സമരവും ശക്തമായി തുടരുകയാണ്. ഗുസ്തി താരങ്ങളുടെ സമരം ദില്ലിയിലെ ജന്തർ മന്തറിലാണ്. കടുത്ത വെല്ലുവിളിയാണ് അവർ കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷക സംഘടനകൾ രംഗത്തെത്തിയിരുന്നു. ഈ മാസം 28ന് ദില്ലിയുടെ അതിർത്തികളിൽ നിന്ന് മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ് കർഷകർ. മാർച്ച് സമാധാനപരമായിരിക്കുമെന്നും കർഷകർ അറിയിച്ചു. തിക്രി, ഗാസിപ്പൂർ, സിംഘു എന്നിവിടങ്ങളിൽ കർഷകർ എത്തും. പതിനൊന്നരയ്ക്ക് ജന്തർമന്തറിൽ നിന്ന് പുതിയ പാർലമെന്റിലേക്ക് മാർച്ച് നടത്തും. ഇതോടൊപ്പം മൂന്ന് അതിർത്തികളിൽ നിന്നും ദില്ലിക്ക് അകത്തേക്ക് മാർച്ച് നടത്തും.
ബ്രിജ് ഭൂഷനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടു. പരാതിക്കാരായ താരങ്ങളും നുണ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാണെന്ന് ഇവർ തുറന്നടിച്ചത് കേന്ദ്രത്തെ പ്രതിരോധത്തിലാക്കി. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പാർലമെന്റ് വളയാനാണ് തീരുമാനമെന്നും ഗുസ്തി താരങ്ങൾ വ്യക്തമാക്കിയിരിക്കയാണ്.


