ഇന്ത്യയെ ലോകരാജ്യങ്ങളില്‍ പ്രഥമസ്ഥാനത്തെത്തിക്കുന്ന ഒരു പ്രധാനമന്ത്രിയെയാണ് ജനങ്ങള്‍ക്ക് ആവശ്യം, അല്ലാതെ സി.ബി.ഐ., ഇ.ഡി. എന്നിവയെ കുറിച്ച് മാത്രം എല്ലായ്പോഴും ചിന്തിക്കുന്ന ഒരാളെയല്ല രാജ്യത്തിനിപ്പോൾ ആവശ്യമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. എന്‍.ഡി.ടി.വിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സിസോദിയയുടെ പ്രതികരണം. എ.എ.പി. നേതാക്കളെ ഭയപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ഇത് 2024 ലെ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന എതിരാളിയായി അരവിന്ദ് കെജ്രിവാളിനെ ബി.ജെ.പി. കരുതുന്നതിനാലാണെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയഎതിരാളികള്‍ക്കെതിരെ സി.ബി.ഐ., ഇ.ഡി. എന്നിവയെ ഉപയോഗപ്പെടുത്തി റെയ്ഡുകള്‍ നടത്തുന്നതിനെ കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഴുവന്‍സമയ ആലോചന.
അതേസമയം ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളെ കുറിച്ചാണ് കെജ്രിവാള് ചിന്തിക്കുന്നതെന്നും സിസോദിയ പറഞ്ഞു. എക്സൈസ് നയത്തെ കുറിച്ചല്ല കേന്ദ്രസര്‍ക്കാരിന്റെ ഉത്കണ്ഠ.
അങ്ങനെയാണെങ്കില്‍ പ്രതിവര്‍ഷം 10,000 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടക്കുന്നതും വിഷമദ്യദുരന്തത്തില്‍ ആയിരക്കണക്കിന് പേര് മരിക്കുകയും ബി.ജെ.പി. ഭരിക്കുകയും ചെയ്യുന്ന ഗുജറാത്തില്‍ ആദ്യം അന്വേഷണത്തിന് മുതിരുമെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.
ആദ്യമൊരു ബി.ജെ.പി. നേതാവ് തനിക്കെതിരെ 8,000 കോടി രൂപയുടെ അഴിമതിയാണ് ആരോപിച്ചത്. മറ്റൊരു നേതാവ് 1,100 കോടിയുടെ അഴിമതി ആരോപിച്ചു. ഇപ്പോഴത് 144 കോടി രൂപയായി മാറി. പക്ഷെ കേന്ദ്രസര്‍ക്കാരിന് തനിക്കെതിരെ യാതൊന്നും കണ്ടെത്താനാവില്ലെന്നും തികച്ചും സുതാര്യമായാണ് ഡല്‍ഹിയില്‍ മദ്യനയം നടപ്പാക്കിയതെന്നും സിസോദിയ പറഞ്ഞു. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഡല്‍ഹി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ രാജ്യത്തും രാജ്യാന്തരതലത്തിലും അഭിനന്ദിക്കപ്പെടുന്നതില് കേന്ദ്രസര്‍ക്കാരിനുണ്ടായ അമര്‍ഷമാണ് ആം ആദ്മി പാര്‍ട്ടിയുടെ നേര്‍ക്കുള്ള ആക്രമണമെന്നും സിസോദിയ ആരോപിച്ചു.


