വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. റിമാന്റിലായിരുന്ന 29 പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. കല്‍പ്പറ്റ സിജിഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ എസ്എഫ്ഐ വയനാട് ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം അറസ്റ്റിലായിരുന്നു. സിപിഐഎം നിര്‍ദേശ പ്രകാരമാണ് എസ്എഫ്ഐ നടപടി സ്വീകരിച്ചത്. എസ്എഫ്ഐ ആക്രമണത്തെ തള്ളി സിപിഐഎം നേരത്തെ രംഗത്തുവന്നിരുന്നു. എം പി ഓഫിസ് ആക്രമണത്തിന് പിന്നാലെ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു.
കല്പറ്റയിലെ തന്റെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ കുട്ടികളോട് ദേഷ്യമോ ശത്രുതയോ ഇല്ലെന്നും ഉത്തരവാദിത്തമില്ലായ്മയാണ് അവര്‍ കാണിച്ചതെന്നും രാഹുല്‍ ഗാന്ധിയും നേരത്തെ പ്രതികരിച്ചിരുന്നു. തന്റെ ഓഫിസ് വയനാട്ടിലെ ജനങ്ങളുടേതാണ്. ഓഫിസ് ആക്രമണം ഒന്നിനും പരിഹാരമല്ല അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത ഓഫിസ് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം.
ജയിൽ മോചിതർക്ക് സ്വീകരണവും
റിമാന്‍ഡിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലിന് പുറത്ത് പ്രതികൾക്ക് ഗംഭീര വരവേൽപ്പ്. എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരാണ് ദിവസങ്ങളായി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികൾക്ക് സ്വീകരണം നൽകിയത് . മുദ്രാവാക്യം മുഴക്കിയും ചുവപ്പും വെള്ളയും നിറത്തിലുള്ള റിബണുകൾ കൊണ്ടുള്ള മാല കഴുത്തിൽ അണിയിച്ചുമാണ് ഇവരെ വരവേറ്റത്.
കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്ന ജോയൽ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവർത്തകരും അടക്കം 29 പേരാണ് ജൂൺ 26 ന് അറസ്റ്റിലായത്.


