റേഷൻകട വഴി ജൂൺ ഒന്നുമുതൽ ജയ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ 60 ശതമാനം കാർഡുടമകൾക്കെങ്കിലും ജയ ലഭ്യമാക്കും. ഇതിനായി ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള അരി സംസ്ഥാനത്തെ എഫ്‌സിഐ ഗോഡൗണിൽ എത്തി. പൊതുവിതരണവകുപ്പ് വജ്രജൂബിലി ആഘോഷത്തിനിടെ മന്ത്രി അറിയിച്ചു.
1000 കെ സ്റ്റോറുകൾ
ഗ്രാമീണമേഖലകളിൽ 1000 കെ–- സ്‌റ്റോർ ആരംഭിക്കും. ജൂണിൽ പദ്ധതി യാഥാർഥ്യമാക്കും. ഭക്ഷ്യവകുപ്പിന്റെ സബ്‌സിഡി ഉൽപ്പന്നങ്ങൾക്കു പുറമെ ബാങ്ക്, എടിഎം, അക്ഷയ, മിൽമ, സപ്ലൈകോ, ഗ്യാസ് ഏജൻസി തുടങ്ങിയ സൗകര്യങ്ങൾ അടങ്ങുന്നതാണ് കെ–- സ്‌റ്റോർ.
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയിട്ടില്ല. ജയ അരി, മുളക് എന്നിവയുടെ വിലയിൽ മാത്രമാണ് വ്യത്യാസം ഉണ്ടായത് എന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പായതോടെ ഭക്ഷ്യധാന സബ്‌സിഡി ആനുകൂല്യം 43 ശതമാനം പേർക്കായി പരിമിതപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവുപ്രകാരം ജൂൺ ഒന്നുമുതൽ 57 ശതമാനം പേർക്ക് ഗോതമ്പ് കിട്ടില്ല. മണ്ണെണ്ണയും കേന്ദ്രം പരിമിതപ്പെടുത്തി. -മന്ത്രി പറഞ്ഞു.