വേശ്യാവൃത്തിക്ക് വഴങ്ങാത്തതിനാല്‍ ബി ജെ പി നേതാവിൻ്റെ മകനും കൂട്ടാളികളും ചേർന്ന് യുവതിയെ കനാലില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഉത്തരാഖണ്ഡില്‍ പൗരിഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം ചില്ല കനാലില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അങ്കിതയുട സഹോദരനും അച്ഛനും മൃതദേഹം തിരിച്ചറിഞ്ഞതായി അഡീഷണല്‍ എസ്.പി ശേഖര്‍ ശ്വാള്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായിരുന്ന വിനോദ് ആര്യന്റെ മകനും റിസോര്‍ട്ട് ഉടമയുമായ പുല്‍കിത് ആര്യയേയും റിസോര്‍ട്ട് ജീവനക്കാരായ മറ്റ് രണ്ട് പേരേയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനതാര റിസോര്‍ട്ടിലായിരുന്നു അങ്കിത ജോലി ചെയ്തിരുന്നത്. ഉടമയെ കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ റിസോര്‍ട്ട് പൊളിച്ച് നീക്കി.
കഴിഞ്ഞ ദിവസമായിരുന്നു പുല്‍കിത് ആര്യ അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. വാക്ക് തര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി ഇവര്‍ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. സംഭവത്തില്‍ ബി.ജെ.പി നേതാവിന്റെ മകന് പങ്കുണ്ടെന്ന വിവരം പുറത്ത് വന്നതോടെ രാഷ്ട്രീയ പ്രാധാന്യവും നേടി.
സെപ്റ്റംബര്‍ 18-ന് ആണ് അങ്കിതയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 22 ന് പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ഊര്‍ജിതമാക്കുകയുമായിരുന്നു. പുല്‍കിതിന്റെ ലൈംഗീക താല്പര്യത്തിന് അങ്കിത വഴങ്ങാത്തതും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിക്കാത്തതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വാർത്തകൾ.


