അന്തരിച്ച ഗായിക വാണി ജയറാമിന് യാത്രാമൊഴി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ഇന്നലെ രാത്രി എഴുമണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നുങ്കപാക്കത്തെ വീട്ടിൽ വെച്ച മൃതദ്ദേഹത്തിൽ നിരവധിപേർ ആദരം അർപ്പിച്ചു.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പടെ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. പാട്ടുലോകത്തിന്റെ നഷ്ടമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. കേരള സർക്കാരിന് വേണ്ടി നോർക്ക നോഡൽ ഓഫിസർ പുഷ്പചക്രം അർപ്പിച്ചു.
പത്മ പുരസ്കാരം നൽകി രാജ്യം ആദരിച്ചെങ്കിലും അത് ഏറ്റു വാങ്ങാനും കാത്തുനിന്നില്ല.
തലയടിച്ച് വീണത് മരണ കാരണമായി, ദുരൂഹതയില്ല
വാണി ജയറാമിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് തമിഴനാട് പൊലീസ്. തലക്കേറ്റ മുറിവാണ് മരണകാരണമെന്നും പൊലീസ് അറിയിച്ചു. കിടക്കയിൽ നിന്ന് എഴുനേൽക്കുന്നതിനിടെ ടീപൊയിൽ തലയടിച്ച് വീണതാണ്. ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്നു വാണി ജയറാമിന്റെ ജീവിതം.
മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു താമസം. രാവിലെ 11 മണിയോടെ സഹായിയായ യുവതി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്നപ്പോള്‍ തലയില്‍ മുറിവോടെ തറയില്‍ കിടക്കുന്ന നിലയിലാണ് വാണി ജയറാമിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും മരണം സ്ഥിരീകരിച്ചു.


