സ്വകാര്യതയെ ബാധിക്കുന്ന നീക്കം
സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹന ഇന്‍ഷുറന്‍സ് രംഗം പരിഷ്കരിക്കുന്നു. ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി (ഐ.ആര്.ഡി.എ.ഐ.) ലക്ഷ്യമിടുന്നത് ഉടമയുമായി ബന്ധപ്പെടുത്തി ഇൻഷൂറൻസ് തുക നിശ്ചയിക്കാനാണ്. വാഹനത്തിന്റെ ഉപയോഗം, ഡ്രൈവിങ് രീതി എന്നിവ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിച്ച് നിശ്ചയിക്കാം.
എന്നാൽ ഇത്തരം ഇന്‍ഷുറന്‍സ് പദ്ധതികള്‍ അവതരിപ്പിക്കാന്‍ കമ്പനികള്‍ക്ക് അവസരം നല്കുമ്പോൾ അത് പുതിയ ചൂഷണത്തിന് കാരണമാവുമോ എന്ന ആശങ്കയുമുണ്ട്. വിശേഷിച്ചും പൊതു വാഹനങ്ങളുടെയും ടാക്സികളുടെയും മറ്റും കാര്യത്തിൽ.
രണ്ടോ അതിലധികമോ വാഹനങ്ങളുണ്ടെങ്കില്‍ ഒന്നിച്ച് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താമെന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുകയും ചെയ്യും. ഉടമയ്ക്കുണ്ടാകുന്ന നഷ്ടത്തിനുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന് ഇത് ബാധകമാക്കുമോ എന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നിരിക്കേ അതിനും ഈ സൗകര്യം വേണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
ഉപയോഗം നോക്കി പ്രീമിയം നിശ്ചയിക്കുന്ന രീതി നിലവില്‍വരും. വാഹനം ഉപയോഗിക്കുന്നതിന് കൃത്യമായ നിരീക്ഷണ സംവിധാനമാണ് ഇതിലൂടെ ഒരുങ്ങുക. മികച്ച ട്രാഫിക് സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ഇതു സഹായിക്കും. വാഹനം സൂക്ഷിക്കുന്നതിനൊപ്പം ഗതാഗത നിയമങ്ങള്‍ പാലിക്കാനും ശ്രമമുണ്ടാകും. എല്ലാവര്ക്കും ഒരേ രീതിയിലുള്ള വാഹന ഇന്‍ഷുറന്‍സ് എന്ന ഇപ്പോഴത്തെ രീതിക്കു പകരം കുറച്ചുപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ പ്രീമിയം എന്ന രീതി വരും എന്നാണ് പറയുന്നത്.
ഇത് എങ്ങനെ നിശ്ചയിക്കും. എത്ര കിലോ മീറ്റർ ഒരു വണ്ടി ഓടി എന്നത് എല്ലായ്പ്പോഴും ലഭിക്കുന്ന ഡാറ്റ അല്ല. ഇതിനു പകരം കൂടുതൽ ഓടുന്നു എന്ന മാനദണ്ഡത്തിൽ കാശ് കൂടുതൽ വാങ്ങൽ ആകുമോ. ഇത്തരം കാര്യങ്ങളിൽ ഒന്നിലും വ്യക്തതയില്ല. മാധ്യമങ്ങളിൽ അനുകൂല പ്രതികരണങ്ങൾ സൃഷ്ടിക്കായാണ് ഇപ്പോൾ ചെയ്യുന്നത്.
വെല്ലുവിളികൾ എങ്ങനെ നേരിടും
ഡ്രൈവിങ് സംബന്ധിച്ച വിവരശേഖരണമാണ് ഇതില്‍ നിര്‍ണായകം. വാഹന ഉപയോഗം മനസ്സിലാക്കുന്നതിന് ജി.പി.എസ്. ട്രാക്കിങ്ങുള്ള ആപ്പും ഡ്രൈവിങ് രീതി കണ്ടെത്താന്‍ പ്രത്യേക ഉപകരണവും വേണ്ടിവരും. പോളിസിക്കൊപ്പം ഇതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലഭ്യമാക്കും. ഇത്തരത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് കേന്ദ്രീകൃത സംവിധാനത്തില്‍ സൂക്ഷിക്കും. ഇതു വിലയിരുത്തിക്കൊണ്ടാകും പോളിസി പ്രീമിയവും ക്ലെയിമുകളും മറ്റും തീരുമാനിക്കുക.
ഇത് സ്വാഭാവികമായി സ്വകാര്യതാ ലംഘനമായി തീരും. ഒരു വാഹനം എവിടെ പോകുന്നു. എത്ര ദൂരം എത്ര ദിവസം ഓടുന്നു എന്നതെല്ലാം നിരീക്ഷിക്കപ്പെടും. പൌരൻ്റെ ചലനങ്ങളിലേക്കുള്ള ഒളിഞ്ഞു നോട്ടങ്ങൾക്ക് സാധ്യത തുറക്കലാവും.
അടുത്തവര്‍ഷം വാഹനം എത്രത്തോളം ഉപയോഗിക്കുന്നു എന്ന് ഉടമ നല്കുന്ന സത്യവാങ്മൂലത്തിനനുസരിച്ചാണ് പ്രീമിയം ഈടാക്കുക. ഇതില്‍ കൂടുതല്‍ ഉപയോഗം വന്നാല്‍ ആഡ് ഓണ്‍ സൗകര്യമുണ്ടാകും. ഉപയോഗപരിധിക്കപ്പുറം ക്ലെയിം വരുന്ന സാഹചര്യത്തില്‍ പരിഹാരമെന്തെന്ന് വ്യക്തത വരേണ്ടതുണ്ട്. ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇവ വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.
ഒട്ടേറെപ്പേര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് ചെലവിനത്തില്‍ വലിയ തുക സംരക്ഷിക്കാന്‍ ഇതിലൂടെ കഴിയും. ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഇന്‍ഷുറന്‍സ് എന്ന സംവിധാനം പ്രീമിയം കുറയ്ക്കുന്നതിനൊപ്പം ഇവ കൈകാര്യം ചെയ്യുന്നതിനുള്ള സമയനഷ്ടം ഒഴിവാക്കുന്നതാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കിടയില്‍ കൂടുതല്‍ മത്സരക്ഷമത കൊണ്ടുവരും. ഇതോടെ ആകര്‍ഷകമായ കൂടുതല്‍ പോളിസികള്‍ ലഭ്യമാകും.