വിദേശവനിതയുടെ കൊലപാതകക്കേസ് വിചാരണയ്ക്കിടെ തെളിവായി നൽകിയ 21 ഫോട്ടോകളിൽ ഒന്ന് കാണാതായി. തുടർന്ന് അഭിഭാഷകരെ അടക്കം തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി തടഞ്ഞുവച്ചു. അഭിഭാഷകർ പുറത്തുപോകരുതെന്നാണ് കോടതി നിർദ്ദേശം നൽകിയത്.
കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസിൻ്റെ വിചാരണയിലായിരുന്നു നാടകീയമായ സംഭവവികാസങ്ങൾ. കെകെ ബാലകൃഷ്ണനായിരുന്നു ജഡ്ജി. ഇതിനിടെയായിരുന്നു സംഭവം.
കേസിന്റെ വിചാരണയിൽ കഴിഞ്ഞ മാസം പ്രോസിക്യൂഷന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. കേസിലെ നിർണായക ശാസ്ത്രീയ തെളിവുകളിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. വിദേശവനിതയുടെ ആന്തരികാവവയത്തിൽ പുരുഷബീജം കണ്ടെത്തിയില്ലെന്ന് ചീഫ് കെമിക്കൽ എക്‌സാമിനർ മൊഴി നൽകി. മൊഴി നൽകിയ ചീഫ് കെമിക്കൽ എക്‌സാമിനർ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിലെ നിർണായക സാക്ഷിയായ അസിസ്റ്റന്റ് കെമിക്കൽ എക്‌സാമിനറുടെ മൊഴിയാണ് പ്രോസിക്യൂഷന് തന്നെ തിരിച്ചടിയായത്. കൊല്ലപ്പെട്ട വിദേശ വനിതയുടെ ആന്തരികാവവയങ്ങളിൽ പുരുഷ ബീജം കണ്ടെത്തിയില്ലെന്ന് പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിൽ കെമിക്കൽ എക്സാമിനർ പിജി അശോക് കുമാർ മൊഴി നൽകി. ഇതോടെ വിദേശ വനിത പീഡനത്തിന് ഇരയായി എന്ന വാദത്തിനു തിരിച്ചടിയേറ്റു. ബലാത്സംഗം ചെയ്ത ശേഷം ക്രൂരമായി കൊലപ്പെടുത്തി എന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്.
കൊല്ലപ്പെട്ട വനിതയുടെ നെഞ്ചിലെ അസ്ഥിക്കുള്ളിൽ കണ്ടെത്തിയ ഡയാറ്റം എന്ന സൂക്ഷ്മ ജീവിയുടെ അംശം മുങ്ങിമരണം കൊണ്ട് സംഭവിക്കുന്നതല്ലേയെന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിനും കെമിക്കൽ എക്‌സാമിനർക്ക് അനുകൂല മറുപടിയായിരുന്നു. ഇതോടെ പ്രോസിക്യൂഷൻ അഭ്യർത്ഥന പ്രകാരം കെമിക്കൽ എക്‌സാമിനർ കൂറുമാറിതായി പ്രഖ്യാപിച്ചു. വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ ജീവനക്കാരനായ ഉമേഷ് എന്നിവരാണ് കേസിലെ പ്രതികൾ. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെകെ ബാലകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്.
ആയുർവേദ ചികിത്സക്കായി കേരളത്തില്‍ എത്തിയതായിരുന്നു വിദേശ വനിത.കഴിഞ്ഞ വർഷം മാർച്ച് 14ന് കോവളത്തെത്തിയ യുവതിയെ ബോട്ടിങ്ങിന് കൊണ്ടുപോകാമെന്ന് സമീപത്തുള്ള തുരുത്തിൽ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.


