പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേട്ടു പഠിച്ചതാണെന്ന കുട്ടിയുടെ മൊഴിക്ക് വിരുദ്ധമായാണ് പൊലീസ് റിപ്പോർട്ട്. എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയായ സുധീറാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.
പിതാവിന്റെ അടുത്ത സുഹൃത്തും അവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകനുമാണ് സുധീര്‍. ഇയാളടക്കമുള്ളവരെ പോലീസ് കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. പിതാവും കുട്ടിയെ മുദ്രാവാക്യം വിളിപ്പിക്കുന്നതില്‍ സഹായിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മതസ്പര്‍ധ ആളിക്കത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തിങ്കളാഴ്ച റിമാന്‍ഡ് ചെയ്യപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങള്‍ക്കെതിരെ പുതിയൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ എസ്പി ഓഫീസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളിലാണ് കേസ്. ഐപിസി 505 വകുപ്പ് അടക്കം ചുമത്തിയാണ് കേസ്. ജഡ്ജിമാരെ പൊതുജനമധ്യത്തിലടക്കം ആക്ഷേപിക്കുന്നു എന്നതുള്‍പ്പടെയാണ് യഹിയ തങ്ങള്‍ക്കെതിരെയുള്ള കുറ്റം


