കേന്ദ്ര സർക്കാരിന് പിന്നാലെ സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തും എന്ന് പ്രഖ്യാപിച്ചു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാനം കുറവ് വരുത്തുമെന്ന് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
രാജ്യത്ത് പണപെരുപ്പം രൂക്ഷമായതോടെ ധനമന്ത്രി നിര്‍മല സീതാരാമന് നടത്തിയ ആശ്വാസ പ്രഖ്യാപനത്തിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്ന് വ്യക്തമാക്കിയത്. കേന്ദ്ര എക്സൈസ് നികുതി പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്നാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം.
ഇതിനു പിന്നാലെ, കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായി കുറവു വരുത്തിയതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാസർക്കാർ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ് എന്ന് കേരള ധനമന്ത്രി പ്രഖ്യാപിച്ചു.
പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി കുറയ്ക്കുന്നതോടെ ഒരു ലക്ഷം കോടിരൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര നീക്കത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നും സാധാരണ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
എല്ലാ സംസ്ഥാനങ്ങളും, പ്രത്യേകിച്ച് 2021 ഡിസംബറില്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികുതി കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. ലോക വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോഴും ഇന്ധന വില വർധിപ്പിക്കുന്ന നിലപാടാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇത് രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോൾ വിലക്കയറ്റവും പണപ്പെരുപ്പവും കൈ വിട്ടതോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നടപടി വേണ്ടി വന്നിരിക്കയാണ്.


