കെ.കെ രമയെക്കുറിച്ച് എം.എം മണി നടത്തിയ വിധവാ പരാമര്‍ശം പറയാന്‍ പാടില്ലാത്തതാണെന്ന് സ്പീക്കർ കണ്ടെത്തിയിരുന്നു. ആ സമയം സ്പീക്കറുടെ ചുമതലയില്‍ ചെയറിലുണ്ടായിരുന്ന ഇകെ വിജയന്‍ ഈ അഭിപ്രായം പ്രകടിപ്പിക്കുന്ന വീഡിയോ പുറത്ത്.
സ്പീക്കറായ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയോടാണ് സിപിഐ എംഎല്‍എ ഇകെ വിജയന്‍ ഇക്കാര്യം പറഞ്ഞത്. എംഎം മണി സഭയില്‍ വിവാദ പരാമര്‍ശം നടത്തുമ്പോള്‍ ഇകെ വിജയനാണ് സ്പീക്കര്‍ ചെയറില്‍ ഉണ്ടായിരുന്നത്.
പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരനെ അടുത്തേക്ക് വിളിച്ചാണ് ഇകെ വിജയന്‍ കാര്യങ്ങള്‍ തിരക്കിയത്. ഇരുവരും തമ്മിലുള്ള ഈ രഹസ്യ സംഭാഷണം സഭാ ടിവി തത്സമയം സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു.
സഭാ ടിവിയിൽ പതിഞ്ഞത്
ഒരു മിനിറ്റ് എന്നുപറഞ്ഞ് പ്രൈവറ്റ് സെക്രട്ടറിയെ ഇകെ വിജയന്‍ അടുത്തേക്ക് വിളിക്കുന്നു. ‘ശരിക്കും പറഞ്ഞാല്‍ ഇത് പറയാന്‍ പാടില്ലാത്തതാണ്. എന്താ ചെയ്യേണ്ടത്. സ്പീക്കര്‍ വരുമോ’ എന്ന് അദ്ദേഹം ചോദിക്കുന്നു – വീഡിയോയില്‍ കൃത്യമായി കേള്‍ക്കാം. സ്പീക്കര്‍ വരുമെന്നും പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരോട് സീറ്റിലേക്ക് പോകാന്‍ പറയെന്നും പ്രൈവറ്റ് സെക്രട്ടറി ഇകെ വിജയനോട് പറയുന്നതും കേള്‍ക്കാം. ഇതിനുശേഷമാണ് സ്പീക്കര്‍ എം.ബി രാജേഷ് ചെയറിലേക്കെത്തിയത്.
മണിയുടെ പരാമര്‍ശത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും പരിശോധിക്കണമെന്നും സ്പീക്കര്‍ എംബി രാജേഷ് നിലപാടെടുത്തിരുന്നു.


