ടൈം മാഗസിൻ പുറത്തുവിട്ട ലോകത്തെ സ്വാധിനീച്ച 100 പേരുടെ പട്ടികയിൽ ഷാരൂഖ് ഖാനും എസ്.എസ്. രാജമൗലിയും. വ്യാഴാഴ്ചയാണ് 2023-ലെ പട്ടിക പുറത്തുവിട്ടത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചാൾസ് രാജാവ്, ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക് എന്നിവരുമുണ്ട് പട്ടികയിൽ.
ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താന്‍ ടൈം മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഷാരൂഖ് ഖാനാണ് ഒന്നാമതെത്തിയത്. 12 ലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ നാല് ശതമാനം വോട്ട് നേടി. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ സ്ത്രീകളാണ് രണ്ടാമതെത്തിയത്. മൂന്ന് ശതമാനം വോട്ടാണ് നേടിയത്. 2020ല്‍ കോവിഡ് മഹാമാരി തുടങ്ങിയതു മുതല്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടു ശതമാനം വോട്ടോടെ മൂന്നാമതെത്തി. ഹാരി രാജകുമാരനും മേഗനുമാണ് നാലാം സ്ഥാനത്തെത്തിയത്. 1.9 ശതമാനം വോട്ടാണ് നേടിയത്. 1.8 ശതമാനം വോട്ട് ലയണല്‍ മെസിക്ക് ലഭിച്ചു.
ഷാരൂഖ് ഖാൻ എന്ന പ്രതിഭാസത്തെ കുറിച്ച് പറയാൻ 150 വാക്കുകൾ മതിയാവില്ലെന്ന് നടി ദീപിക പദുകോൺ അദ്ദേഹത്തിന്റെ ടൈം മാഗസിൻ പ്രൊഫൈലിൽ കുറിച്ചു. ഷാരൂഖ് ഖാൻ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി എക്കാലവും അറിയപ്പെടും. ധൈര്യവും ഉദാരമനസ്കതയും അദ്ദേഹത്തെ വേറിട്ടുനിർത്തുന്നുവെന്നും ദീപിക പറഞ്ഞു.
പ്രേക്ഷകരെ അറിയുന്ന സംവിധായകനാണ് രാജമൗലിയെന്ന് ആലിയാ ഭട്ട് രാജമൗലിയുടെ പ്രൊഫൈലിൽ എഴുതി. അദ്ദേഹത്തെ താൻ മാസ്റ്റർ സ്റ്റോറി ടെല്ലർ എന്നുവിളിക്കുമെന്നും ആലിയ എഴുതി.
മൈക്കൽ ജോർദാൻ, സിറിയൻ വംശജരായ നീന്തൽ താരങ്ങളും ആക്ടിവിസ്റ്റുകളുമായ സാറ മർഡിനി, യുസ്ര മർഡിനി, ബെല്ലാ ഹാദിദ്, ഗായിക ബിയോൺസ്, എഴുത്തുകാരൻ സൽമാൻ റുഷ്ദി, ടെലിവിഷൻ അവതാരക പദ്മാ ലക്ഷ്മി, ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പേ മുതലായവരും പട്ടികയിൽ ഇടംപിടിച്ചു.


