കൊടിമര ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ രംഗത്ത്. ഏതെങ്കിലും തരത്തിലുള്ള ഭിന്നത മൂലമല്ല കൊടിമര ജാഥയിൽ പങ്കെടുക്കാതിരുന്നത്. പങ്കെടുക്കാനാകില്ല എന്ന് സ്റ്റേറ്റ് എക്സിക്യൂട്ടിവിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു എന്നും പുറത്തുവരുന്ന അടിസ്ഥാനരഹിതമെന്നും കെഇ ഇസ്മയിൽ പറഞ്ഞു.
നെയ്യാറ്റിന്‍കരയിലെ സിപിഐ കൊടിമര ജാഥാ ചടങ്ങ് ബഹിഷ്കരിച്ച് വിമത പക്ഷം. കെ എ ഇസ്മയിലും സി ദിവാകരനുമാണ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. കൊടിമരം ജാഥാ ക്യാപ്റ്റന്‍ നല്‍കേണ്ടിയിരുന്നത് കെ ഇ ഇസ്മായില്‍ ആയിരുന്നു. ഇസ്മായിലിന് പകരം മന്ത്രി ജി ആര് അനിലാണ് കൊടിമരം കൈമാറിയത്.
സിപിഐയില്‍ വിഭാഗീയ തുടരുന്നതിനിടെയാണ് പ്രധാനപ്പെട്ട ചടങ്ങില്‍ നിന്നും നേതാക്കള്‍ വിട്ടുനിന്നത്. ജില്ലയുടെ ചുമതലയുള്ള പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായ സി ദിവാകരനും ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയാണ്. എന്നാൽ യാതൊരു വിഭാഗീയതയും ഇല്ലെന്ന് നേതാക്കൾ വിശദീകരിക്കുന്നു.
കെ ഇ ഇസ്മയിൽ വിശദീകരിക്കുന്നത്
“ഞാൻ എൻ്റെ പാർട്ടി കമ്മിറ്റിയിൽ തന്നെ പറഞ്ഞിരുന്നു. കൊടിമരം കൊടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല. അതുകൊണ്ട് ഒഴിവാക്കണമെന്ന് കഴിഞ്ഞ പാർട്ടിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് യോഗത്തിൽ തന്നെ ഞാൻ പറഞ്ഞതാണ്. എങ്ങനെയെങ്കിലും പങ്കെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. എനിക്കന്ന് ചില അസൗകര്യങ്ങൾ വന്നിട്ടുണ്ട്. അതുകൊണ്ട് എനിക്കന്ന് എത്താൻ കഴിയില്ല മുപ്പതാം തീയതിയേ എത്താൻ കഴിയൂ എന്ന് ഞാൻ പറഞ്ഞിരുന്നു. അതിനുശേഷം ചടങ്ങിൻ്റെ ചുമതല ഉണ്ടായിരുന്നു ജിആർ മന്ത്രി അനിലിനോടും പ്രോഗ്രാം കമ്മിറ്റിയുടെ കൺവീനറായ വിപി ഉണ്ണികൃഷ്ണനോടും ഞാൻ പറഞ്ഞു, ‘അടിസ്ഥാനരഹിതമായ വാർത്തകൾ വരുന്നു എന്നുള്ളത് അറിഞ്ഞു. അത് ഖേദകരമാണ്. അത് ശരിയല്ല.”- കെഇ ഇസ്മയിൽ പറയുന്നു.
സമ്മേളനത്തിന് ഇന്ന് തുടക്കം
24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരുകയാണ്. വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തും. പൊതുസമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനിയിലും പ്രതിനിധി സമ്മേളന നഗരിയായ ടാഗോര്‍ തീയറ്ററിലെ വെളിയം ഭാര്ഗവന് നഗറിലും പൂര്‍ത്തിയായി.
75 എന്ന പ്രായപരിധി സംസ്ഥാന കൗൺസിൽ അംഗങ്ങൾക്കു ബാധകമാക്കുന്നതിനെതിരെ 75 പിന്നിട്ട നേതാക്കളായ കെ.ഇ.ഇസ്മായിലും സി.ദിവാകരനും എതിർപ്പു പരസ്യമാക്കിയതിനാൽ പ്രതിനിധി സമ്മേളനത്തിലും അതു പ്രതിഫലിക്കും. പ്രായപരിധിക്കു ഭരണഘടനാ സാധുത പാർട്ടി കോൺഗ്രസിൽ ഉറപ്പാക്കുന്നതിനു മുൻപു സംസ്ഥാനത്തു നടപ്പാക്കരുതെന്ന പ്രമേയം കൊണ്ടുവരാനും വോട്ടെടുപ്പ് ആവശ്യപ്പെടാനുമാണ് ഇസ്മായിൽ പക്ഷത്തിന്റെ നീക്കം. എന്നാൽ പ്രമേയത്തിനു പ്രസീഡിയം അനുമതി ആവശ്യമാണ്.
സെക്രട്ടറി സ്ഥാനത്തേക്കു സർവസമ്മതനായി കാനം രാജേന്ദ്രനെ മൂന്നാമതും തിരഞ്ഞെടുക്കാൻ അനുവദിക്കില്ലെന്ന വാശിയിലാണ് ഇസ്മായിൽ പക്ഷം. പുതിയ 100 അംഗ കൗൺസിലിൽ 50–55 പേരുടെ പിന്തുണയാണ് അവർ അവകാശപ്പെടുന്നത്. പ്രായപരിധിക്കെതിരെ ആ വിഭാഗം നടത്തുന്ന നീക്കത്തിന്റെ ഭാവി ഇപ്പോൾ ആടിക്കളിക്കുന്നവരെ സ്വാധീനിച്ചേക്കാം.
വിഭാഗീയത ഇല്ല – കാനം
എന്നാല്‍ സിപിഐയില്‍ വിഭാഗീയയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിഭാഗീയതയും വ്യക്തി കേന്ദ്രീകരണവും സിപിഐയിലില്ല. അത്തരത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് മുന്‍കാല ചരിത്രം തെളിയിക്കുന്നുണ്ടെന്നും മുന്നറിയിപ്പ് നല്കി. സിപിഐഎമ്മിന് മുന്നില്‍ അടിയറവ് പറയുന്നുവെന്ന ആരോപണത്തിനും ലേഖനത്തിലൂടെ കാനം മറുപടി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വ്യക്തിത്വം സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കാനം മറുപടി നല്കി.


