തനിക്ക് രാഷ്ട്രീയത്തെക്കാള്‍ പ്രധാനം സ്‌പോര്‍ട്‌സ് ആണെന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഒളിമ്പ്യന്‍ പിടി ഉഷ. തനിക്ക് ലഭിച്ച രാജ്യസഭാ നാമനിര്‍ദേശം രാജ്യത്തെ സ്‌പോര്‍ട്‌സിനുള്ള അംഗീകാരമാണ്. ഇത് പ്രതീക്ഷിച്ചിരുന്നില്ല.
താന്‍ സുരേഷ് ഗോപിയെ പോലെ ആവണമെന്നില്ലെന്നും ഓരോരുത്തര്‍ക്കും ഓരോ ശൈലിയുണ്ടെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.
രാജ്യസഭാംഗമായി നിര്‍ദേശിക്കപ്പെട്ട ശേഷം പയ്യോളിയിലെ വീട്ടില്‍ ആദ്യമായി എത്തിയ ഉഷ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് ഉഷ വാര്‍ത്താ സമ്മേളനം നടത്തിയത്.
കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ബി.ജെ.പി നേതാക്കൾ പി.ടി. ഉഷയ്ക്ക് അവരുടെ വീട്ടിലെത്തി അനുമോദനം അറിയിച്ച ശേഷമാണ് വാർത്താ സമ്മേളനം നടത്തിയത്. തന്നെ സ്വീകരിക്കാൻ ഇവിടെ എത്തിയത് ബി.ജെ.പിക്കാർ മാത്രമല്ല, നാട്ടുകാരുമുണ്ട്. ബി.ജെ.പിക്കാർ മുന്നിൽ നിന്നു എന്നേയുള്ളൂ. എം.പി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്‌തതറിഞ്ഞ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിട്ടു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.പി.എം നേതാവ് എ.കെ.ബാലൻ എന്നിവർ നേരിട്ട് വിളിച്ച് അഭിനന്ദിച്ചെന്നും ഉഷ പറഞ്ഞു. .
എളമരം കരീമിന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം താന്‍ ബഹുമാനിക്കുന്ന ജനകീയ നേതാവാണെന്നായിരുന്നു ഉഷയുടെ മറുപടി. കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹത്തെ അടുത്തറിയാം. ഉഷ പറഞ്ഞു.
ഉഷ സ്‌കൂള്‍ ജീവവായുവാണ്. അതുമായി മുന്നോട്ട് പോകും. ഒളിമ്പിക്‌സ് മെഡല്‍ നഷ്ടത്തിന് പകരം വെയ്ക്കാന്‍ ഒരു നേട്ടത്തിനും സാധ്യമല്ലെന്നും ഉഷ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ പി.ടി ഉഷയ്ക്ക് വീട്ടില്‍ സ്വീകരണം നല്‍കിയിരുന്നു. നാടിന്റെ അഭിമാനമായ കായിക താരത്തെ എംപിയാക്കിയത് വലിയ അംഗീകാരമാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.


