സുഹൃത്തായ അധ്യാപികയെ പീഡിപ്പിച്ച കേസിൽ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എല്‍ദോസ് നിരന്തരമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയായ അധ്യാപിക മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. നേരത്തെ കേസ് ഒതുക്കാൻ പൊലീസ് ശ്രമിച്ചതായും യുവതി പരാതിപ്പെട്ടിരുന്നു.
മജിസ്ട്രേറ്റിന് മുൻപിൽ എത്തിയപ്പോൾ നേരത്തെ നൽകിയ പരാതിയേക്കാൾ ഗൗരവമാർന്ന ആരോപണങ്ങൾ യുവതി ഉന്നയിച്ചു.
‘പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. നിരന്തരം അക്രമങ്ങളുണ്ടായി. പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദ്ധാനം ചെയ്തു’ പരാതി ഒത്തുതീര്‍പ്പാക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. കോവളം എസ്ച്ച്ഒയുടെ മുന്നില്‍വെച്ചാണ് എംഎല്‍എ പണം വാഗ്ദ്ധാനം ചെയ്തത്- എന്നീ കാര്യങ്ങളും യുവതി മജിസ്ട്രേറ്റിന് മുന്‍പാകെ വെളിപ്പെടുത്തി
കഴിഞ്ഞ മാസം 14-നാണ് എല്‍ദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതര്‍ക്കമുണ്ടായി. തുടർന്ന് കുന്നപ്പിള്ളി മര്‍ദ്ദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും കേസ് എടുത്തില്ല. ഒരാഴ്ചയോളം കേസെടുക്കാതെയിരുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.
ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയും വന്നു. ഇതേതുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് കേസെടുക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരത്തോടെ കോവളം പോലീസ് സ്റ്റേഷനില്‍ ഹാജരായ യുവതി എംഎല്‍എക്കെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പോലീസിനെ അറിയിച്ചു. മജിസ്ട്രേറ്റിന് മുന്നിലും മൊഴി രേഖപ്പെടുത്തി. ആലുവ സ്വദേശിയായ സ്ത്രീ തിരുവനന്തപുരത്തെ സ്കൂളിലെ അധ്യാപികയാണ്.


