സ്കൂട്ടര്‍ യാത്രികരായ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ കേരളാ കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എംപി യുടെ മകൻ അറസ്റ്റിൽ. 19കാരനായ കെ.എം മാണി ജൂനിയറിനെ (കുഞ്ഞുമാണി)യാണ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ പുനലൂർ പാതയിൽ മണിമല ബിഎസ്എന്‍എലിനു സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. കേസ് മാറ്റാൻ ശ്രമിച്ചു എങ്കിലും ദൃക്സാക്ഷി മൊഴികൾ വരെ എതിരായി. ‘ജോസ് കെ മാണിയുടെ മകൻ ഓടിച്ച വാഹനം അമിത വേഗത്തിലായിരുന്നു; ബ്രേക്ക് ചെയ്ത വണ്ടി മൂന്ന് തവണ വട്ടം കറങ്ങി’; എന്ന് ദൃക്സാക്ഷി മൊഴി നൽകിയിരുന്നു.
കെ.എം മാണി ജൂനിയറിനെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചു.മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍ (35), സഹോദരൻ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്നു ഇരുവരും.
മണിമല ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്ക് സഞ്ചരിക്കുകയുമായിരുന്നു ബൈക്ക് യാത്രികർ. എതിർ ദിശയിൽ റാന്നി ഭാഗത്തു നിന്നും മണിമല ഭാഗത്തേക്ക് പോയ KL-07-CC-1717 ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് എതിർദിശയിലേക്ക് കറങ്ങി തിരിഞ്ഞ് സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കയായിരുന്നു. ഇതിൻ്റെ സി സി ടിവി ദൃശ്യങ്ങളും പ്രചരിച്ചു. ഇത് ഓടിച്ചത് കെ.എം മാണി ജൂനിയർ ആയിരുന്നു. സാധാരണ ഗൾഫ് രാജ്യങ്ങളിൽ ഒക്കെ കണ്ടു വരുന്ന ഡ്രൈവിങ് അഭ്യാസമാണ്. അമിത വേഗതയിൽ ബ്രേക്ക് ചവിട്ടി വണ്ടി തിരിക്കുക എന്നത്. പാലാ സ്വദേശിയായ സേവ്യർ മാത്യു എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ വാഹനം.
ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.


