ആത്മവിശ്വാസത്തിലാണ് സ്പെയിൻ വരുന്നത്. ആദ്യത്തെ കളി ജയിക്കുക മാത്രമല്ല പാസിങ്ങിലെ സൌന്ദര്യം കൊണ്ട് ആരാധകരുടെ മനം കവരുകയും ചെയ്തു. ജര്‍മനിയാകട്ടെ ജപ്പാനോട് തോറ്റതിൻ്റെ പക തീർക്കാനുള്ള വരവുമാണ്. ഇവിടെയും തോൽക്കാൻ പറ്റില്ല. തോറ്റാൽ പുറത്തേക്കുള്ള വഴിതെളിയും. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനി പുറത്തായിരുന്നു. അതു കൊണ്ട് കളി കാര്യമാവും ഇന്ന് രാത്രി 21.30 ന്
1043 പാസുകൾ, ഇന്ന് എത്രയാവും….
നായകന്‍ സെര്‍ജി ബുസ്‌കെറ്റ്സും യുവതാരങ്ങളായ ഗാവിയും പെഡ്രിയും കളിക്കുന്ന മധ്യനിരയാണ് സ്‌പെയിനിന്റെ കരുത്ത്. ഗോളടിക്കാന്‍ കഴിയുന്ന മുന്നേറ്റനിരയുണ്ടെന്നതും ടീമിന് അനുകൂലഘടകമാണ്. പ്രതിരോധനിര കഴിഞ്ഞ മത്സരത്തില്‍ പരീക്ഷിക്കപ്പെട്ടതുമില്ല. 1043 പാസുകളാണ് മത്സരത്തില്‍ സ്പെയിന്‍ നടത്തിയത്.
ജപ്പാനെതിരേ തോറ്റ കളിയില്‍ ജര്‍മനിയും പാസിങ് ഗെയിമാണ് പുറത്തെടുത്തത്. 26 ഷോട്ടുകളും 74 ബോള്‍ പൊസഷനും ടീമിനുണ്ടായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ ടീമിന് തിരിച്ചടിയായി. കെയ് ഹാവെര്‍ട്സ്-ജമാല്‍ മുസിയാള-സെര്‍ജി നാബ്രി എന്നിവര്‍ കളിക്കുന്ന മുന്നേറ്റനിരയിൽ പുതുക്കകാരാണ്. എങ്കിലും കരുത്തിൽ കുറവില്ല.
ഇരുടീമുകളും അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ രണ്ടു ജയം സ്പെയിനിനും ഒരു ജയം ജര്‍മനിക്കുമുണ്ട്. രണ്ടു കളി സമനിലയായി. 2020 നേഷന്‍സ് ലീഗില്‍ സ്പെയിന്‍ ജര്‍മനിയെ 6-0ത്തിന് തോല്‍പ്പിച്ചിരുന്നു.


