പ്രാകൃത സംസ്കൃതി അടിച്ചേൽപ്പിക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെ ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് 23 വയസുകാരനെ പരസ്യമായി ക്രെയിനിൽ കെട്ടി തൂക്കിലേറ്റി.
പ്രതിഷേധത്തിനിടെ മജീദ് റെസ റഹ്നാവാർഡെന്ന യുവാവിനെയാണ് തിങ്കളാഴ്ച ഇറാൻ ഭരണകൂടം മഷദ് നഗരത്തിൽ തൂക്കിലേറ്റിയത്. നിർമാണപ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ക്രെയിനിലാണ് പൊതുജനമധ്യത്തിൽ തൂക്കിലേറ്റൽ നടപ്പാക്കിയത്.
സുരക്ഷാജീവനക്കാരെ കൊലപ്പെടുത്തിയെന്നും കുത്തിപ്പരിക്കേൽപ്പിച്ചെന്നുമാണ് മജീദ് റെസയുടെ പേരിലുള്ള കുറ്റം. മജീദ് ആക്രമണം നടത്തിയശേഷം ഓടിപ്പോകുന്നതായി കാണിക്കുന്ന വീഡിയോദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണംചെയ്തു.
അഞ്ചുദിവസത്തിനുള്ളിൽ പരസ്യമായി തൂക്കിലേറ്റുന്ന രണ്ടാമത്തെയാളാണ് മജീദ്. വിചാരണ നീതിപൂർവമല്ലെന്നും മജീദിനെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തിപ്പിച്ചാണ് വധശിക്ഷ വിധിച്ചതെന്നും നോർവേ ആസ്ഥാനമായുള്ള ഇറാൻ മനുഷ്യാവകാശസംഘടന വ്യക്തമാക്കി.
നവംബര്‍ 29നാണ് ഇയാള്‍ക്ക് കോടതി വധശിക്ഷ വിധിച്ചത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയെന്ന പെണ്‍കുട്ടി സപ്തംബര്‍ 16ന് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായത്. രാജ്യവ്യാപക പ്രക്ഷോഭങ്ങളില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ ഇതുവരെ 470ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. 18,259 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകരുടെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 62 സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


