ജനങ്ങള്‍ക്കുമേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിച്ചുകൊണ്ട് മറ്റൊരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ഐഐടി, ഐഐഎം, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഹിന്ദി അധ്യയനഭാഷയാക്കണമെന്ന പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാർ പരസ്യങ്ങൾ നൽകുന്നതിൽ വരെ ഹിന്ദി നിർബന്ധമാക്കണമെന്ന റിപ്പോർട്ട് ഏറെ വിവാദങ്ങൾ ഉയർത്തിയിരിക്കയാണ്.
നിലവിലുള്ള 22 ഭരണഭാഷകള്‍ക്കു പുറമേ ഇനിയും പ്രാദേശിക ഭാഷകള്‍ കൂട്ടിച്ചേര്‍ക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരമാരു നടപടിയുടെ പ്രസക്തിയെന്താണെന്ന് സ്റ്റാലിന് ചോദിച്ചു. എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 16-ന് ഹിന്ദി ദിവസ് ആഘോഷങ്ങള്‍ക്കിടെ ഹിന്ദി ഭരണഭാഷയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ആദ്ദേഹം അധ്യക്ഷനായ കമ്മിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള നടപടികള്‍ ഇതര ഭാഷകള്‍ സംസാരിക്കുന്നവരെ രണ്ടാംകിട പൗരന്മാരാക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിന് വ്യക്തമാക്കി.
ഒരു രാജ്യം, ഒരു ഭാഷാ, ഒരു മതം, ഒരു സംസ്കാരം എന്ന അവസ്ഥയിലേക്കെത്തിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം രാജ്യത്തെ ഭിന്നിപ്പിയ്ക്കും. മാതൃഭാഷാവികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് മറ്റൊരു യുദ്ധത്തിനുകൂടെ വഴിയൊരുക്കരുതെന്നും സ്റ്റാലിന് ഓര്‍മിപ്പിച്ചു.


