Saturday, February 21, 2026

അഗ്നിവീരൻമാർക്ക് മന്ത്രിവക തൊഴിൽ വാഗ്ദാനം – ബാർബർ, സെക്യൂരിറ്റി, അലക്ക്…….

കേന്ദ്രസര്‍ക്കാരിൻ്റെ സൈനിക ജോലി താത്കാലിക കരാർ ആക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധം വ്യാപകമാവുമ്പോൾ യുവാക്കളെ അപമാനിക്കുന്ന പരാമര്‍ശങ്ങളുമായി ബി.ജെ.പി. നേതാക്കള്‍.

ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയയും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയുമാണ് ഉദ്യോഗാർഥികൾക്ക് എതിരായ വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്.

ബിജെപി നേതാവിൻ്റെ വക കാവൽ ജോലി

അഗ്നിവീരന്മാര്‍ക്ക് സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ ബി.ജെ.പി. ഓഫീസുകളില്‍ സുരക്ഷാ ജീവനക്കാരായി ജോലി ലഭിക്കുമെന്നായിരുന്നു കൈലാഷ് വിജയ വര്‍ഗിയയുടെ വാക്കുകള്‍. ബി.ജെ.പി. ഓഫീസിന് സുരക്ഷാജീവനക്കാരെ ആവശ്യമാണെങ്കില്‍ അഗ്നിവീരന്മാര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘സൈനിക പരിശീലനം നേടി നാലുവര്‍ഷത്തിന് ശേഷം അഗ്നിവീരന്മാര്‍ സര്‍വീസില്‍നിന്ന് പിരിയുമ്പോള്‍ അവര്‍ക്ക് 11 ലക്ഷം രൂപയും അഗ്നിവീര്‍ പദവിയും ലഭിക്കും. ബി.ജെ.പി. ഓഫീസിന്റെ സുരക്ഷയ്ക്കായി കൂലിക്ക് ആളെ എടുക്കണമെങ്കില്‍ ഞാന്‍ അഗ്നിവീരന് മുന്‍ഗണന നല്‍കും’, വിജയ വര്‍ഗിയ മാധ്യമങ്ങളോട് പറഞ്ഞു.

അലക്കുകാർ,ബാർബർമാർ മന്ത്രിയുടെ വക തൊഴിൽ ഉറപ്പ്

അതിനിടെ, കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി അഗ്നിപഥ് പദ്ധതിയെക്കുറിച്ച് നടത്തിയ പരാമര്‍ശവും വിവാദത്തില്‍ കലാശിച്ചു. അഗ്നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ഡ്രൈവര്‍മാര്‍, ഇലക്ട്രീഷ്യന്‍, അലക്കുകാരന്‍, ബാര്‍ബര്‍മാര്‍ തുടങ്ങിയ തൊഴില്‍മേഖലകളില്‍ പരിശീലനം നല്‍കുമെന്നും ഇത് അവര്‍ക്ക് ഭാവിയില്‍ ഉപകാരപ്പെടുമെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍.

ബി.ജെ.പി. നേതാവിന്റെ പരാമര്‍ശം വിവാദമായതോടെ ആം ആദ്മി പാര്‍ട്ടിയും ശിവസേനയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. രാജ്യത്തെ സൈനികരെയും യുവാക്കളെയും അവഹേളിക്കരുതെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് കൈലാഷ് വിജയ വര്‍ഗിയയോട് ആവശ്യപ്പെട്ടു.

നോട്ടു നിരോധനം, കാർഷിക നിയമം, ഇപ്പോൾ സൈനിക ജോലി കരാർ

സർക്കാരും വാടകയ്ക്ക് എടുത്ത സംവിധാനം ആകുമോ എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ചോദിച്ചു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ടെൻഡർ വിളിച്ച് സ്ഥാനം നൽകുമോ എന്നും ചോദിച്ചു.

ചെറുപ്പക്കാരെ തെരുവിലിറക്കിയതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? നാല് വര്‍ഷത്തിന് ശേഷം എന്ത് ജോലിയാണ് നിങ്ങള്‍ക്കവര്‍ക്ക് നല്‍കാന്‍ കഴിയുകയെന്നും താക്കറെ ചോദിച്ചു. വലിയ പേരില്‍ പദ്ധതികള്‍ കൊണ്ടുവരികയും വാക്ക് പാലിക്കാതിരിക്കുകയും ചെയ്യുകയാണ്. വര്‍ഷത്തില്‍ രണ്ടുകോടി ജോലി നല്‍കുമെന്ന് പറഞ്ഞു. ഒന്നുമുണ്ടായില്ല.

നോട്ട്‌നിരോധന സമയത്തും രണ്ടാമത് കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതിയിലും അതിശക്തമായ പ്രതിഷേധം കണ്ടു. ആദ്യത്തേത് ജനങ്ങള്‍ സഹിച്ചു. രണ്ടാമതില്‍ അതുണ്ടായില്ല. ഒടുവില്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. ഇപ്പോള്‍ അഗ്നിപഥിന്റെ പേരില്‍ കേന്ദ്രം പുതിയ പ്രശ്‌നമുണ്ടാക്കുകയാണെന്നും താക്കറെ പറഞ്ഞു.

17 മുതല്‍ 21 വയസ്സുള്ളവരെയാണ് അഗ്നിവീരരായി തിരഞ്ഞെടുക്കുന്നത്. നാല് വര്‍ഷത്തിന് ശേഷം പത്ത് ശതമാനം ആളുകള്‍ക്കെങ്കിലും ജോലികൊടുക്കാനാവുമോ. അവരുടെ വിദ്യാഭ്യാസം നഷ്ടമാവുന്നതിന് ആരാണ് ഉത്തരവാദി. യുവാക്കളും ഈ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നും അപ്പോള്‍ അവരെ തെരുവിലേക്കിറക്കിവിട്ടതില്‍ നിങ്ങള്‍ ഉത്തരവാദികളല്ലേയെന്നും താക്കറെ ചോദിച്ചു.

അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ബി.ജെ.പി. ജനറല്‍ സെക്രട്ടറി തീര്‍ത്തുനല്‍കിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ശിവസേന എം.പി. പ്രിയങ്ക ചതുര്‍വേദിയും ബി.ജെ.പി. നേതാവിനെതിരേ രംഗത്തെത്തി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...