അദാനി വിഷയത്തില്‍ പ്രതികരിച്ച് ആദ്യമായി പ്രതികരിച്ച് കേന്ദ്രം. സര്‍ക്കാരിന് ഇക്കര്യത്തിൽ ഒളിക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് അമിത് ഷാ മറുപടി നൽകി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് കൂടുതൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്തു.
തങ്ങള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ ആള്‍ക്കാരാണെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അവകാശപ്പെട്ടു. രാജ്യത്തെ അടിസ്ഥാന വര്‍ഗത്തിന് വേണ്ടി ഏറ്റവുമധികം പ്രവര്‍ത്തനം നടത്തിയത് ബിജെപി സര്‍ക്കാരാണെന്നും അവകാശപ്പെട്ടു. അദാനി വിഷയത്തില്‍ ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് പ്രതികരിക്കുന്നത്. നേരത്തെ പാര്‍ലമെന്റില്‍ പ്രതിപക്ഷം ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിയെങ്കിലും പതിവ് പോലെ നിശ്ശബ്ദത പാലിക്കയായിരുന്നു.
മോദിക്കെതിരേ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന ഖാര്‍ഗെയും നടത്തിയ പരമാര്‍ശങ്ങള്‍ സഭാ രേഖകളില്‍നിന്ന് നീക്കിയതിനേയും അദ്ദേഹം ന്യായീകരിച്ചു. കോണ്‍ഗ്രസ് എംപിമാരുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നത് ആദ്യ സംഭവമല്ലെന്നും സഭയില്‍ സഭ്യമായ ഭാഷയില്‍ പ്രതികരിക്കണമെന്നും അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടിട്ടുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു.
അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച ചോദ്യങ്ങളോടും പ്രതികരിച്ചു. കോൺഗ്രസിന് എതിരായ ആരോപണമായിരുന്നു ഉത്തരം. 1770 പോപ്പുലര്‍ ഫ്രണ്ടുകാരെ ജയിലില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പ്രതികരണം. 2024 ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് കാര്യമായ മത്സരം നേരിടേണ്ടി വരില്ല എന്നും അദ്ദേഹം പറഞ്ഞു.


