അനിയത്തിയുടെ വിവാഹാവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മൂത്ത ചേച്ചിയെയും മരുമകനെയും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കരമന കുന്നിൻപുറംഭാഗത്ത് ടി.സി. 21/635 വീട്ടിൽ കിരൺരാജ് (26), ഭാര്യ ഐശ്വര്യ (22) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കുടുംബവീടായ ഏറ്റുമാനൂർ പേരൂരിലേക്ക് ഓണാവധിക്ക് എത്തിയപ്പോഴാണ് ഐശ്വര്യ അവിടെ അമ്മ സൂക്ഷിച്ചിരുന്ന സ്വർണം എടുത്തത്. അമ്മ അനിയത്തിയുടെ വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചു വെച്ച സ്വർണ്ണമായിരുന്നു. അമ്മ അപ്പോൾ പാലക്കാട് ജോലിക്ക് പോയ അവസരം മുതലെടുത്താണ് മോഷണം നടത്തിയത്.
പാലക്കാട്ടുനിന്നു തിരിച്ചെത്തിയ അമ്മ, വീട്ടിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണം കാണാനില്ലെന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതിനൽകി.
വീട്ടിലുണ്ടായിരുന്നവരെ പോലീസ് ചോദ്യംചെയ്തു. അച്ഛൻ സ്വർണം എടുക്കാൻ സാധ്യതയുണ്ടെന്ന് ഐശ്വര്യ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഐശ്വര്യ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ചതോടെയാണ് കേസിലേക്ക് എത്തുന്നത്.
ശാസ്ത്രീയപരിശോധനകൾക്കൊടുവിൽ, സ്വർണം മോഷ്ടിച്ചത് മകൾ തന്നെയാണെന്ന് കണ്ടെത്തി. ഭർത്തൃവീട്ടിൽനിന്ന് 10 പവൻ സ്വർണം കണ്ടെടുത്തു. എന്നാൽ ഇതിൽ അഞ്ച് പവൻ മുക്കുപണ്ടമായിരുന്നു.
മോഷ്ടിച്ച സ്വർണത്തിൽനിന്ന് അഞ്ചുപവൻ വരുന്ന മാല പണയംവെച്ചു. ഇതിന് പകരമായി അത്രയും മുക്കുപണ്ടവും പെട്ടിയിൽ വെക്കുകയായിരുന്നെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.


