ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോഡിയുടെ പങ്ക് ചർച്ച ചെയ്യുന്ന ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ അനില്‍ ആന്റണിയെ ന്യായീകരിക്കാതെ ശശി തരൂര്‍. അനിലിന്റെ നിലപാട് അപക്വമാണെന്ന് ശശി തരൂര്‍ കമൻ്റ് ചെയ്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടുള്ള പ്രതികരണമായാണ് ഇത്.
എന്നിരുന്നാലും നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ചോ രാജ്യത്തിനെക്കുറിച്ചോ ഒരു വിദേശസ്ഥാപനം അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അതിനെ മറ്റ് രീതിയില്‍ സമീപിക്കുന്നവരുണ്ടാകുമെന്ന് തരൂർ കൂട്ടി ചേർത്തു.
അതേ സമയം, ബ്രിട്ടീഷ് ലസ്റ്ററില്‍ കലാപാന്തരീക്ഷമുണ്ടായ സാഹചര്യത്തില്‍ ഇന്ത്യയും ഇതേ രീതി പിന്തുടര്‍ന്നിട്ടുണ്ട്. ഒരു വിദേശ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ മറ്റ് രാജ്യങ്ങള്‍ ഇടപെടരുതെന്ന് പറയാനാകില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു വിദേശ ഡോക്യുമെന്ററി കൊണ്ട് രാജ്യത്തിന്റെ പരമാധികാരത്തിന് ഒന്നും സംഭവിക്കില്ല. ഇവയെല്ലാം അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ബി.ബി.സി ഡോക്യുമെന്ററിയില്‍ വലിയ അതിശയമുണ്ടാകേണ്ട കാര്യമില്ല. രാജ്യങ്ങളിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ ആഭ്യന്തരമായി അന്വേഷണം ഏര്‍പ്പെടുത്തുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ ആഭ്യന്തരമായി നടത്തിയ ഒരു അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററിയെന്ന് ബി.ബി.സി കൃത്യമായി പറഞ്ഞിട്ടുണ്ട്.
ബിബിസി ഡോക്യുമെന്ററിയെ പിന്തുണയ്ക്കുന്നത് അപകടകരമായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നായിരുന്നു അനില്‍ ആന്റണി അഭിപ്രായപ്പെട്ടത്. ഇത് രാജ്യത്തിൻ്റെ പരമാധികാരത്തെ ഭീഷണിയിലാക്കും എന്നായിരുന്നു തുടർന്നുള്ള വിശദീകരണം.
അനിൽ ആൻ്റണിയുടെ വിശദീകരണം
ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഭാരവാഹിത്വം വഹിക്കുന്നത് എനിക്കോ പാര്‍ട്ടിക്കോ ഗുണം ചെയ്യില്ലെന്ന വ്യക്തമായ ബോധ്യം ഉള്ളതിനാലാണ് രാജിവെച്ചത്.
ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസിലാണ്. ഞാന്‍ കോണ്‍ഗ്രസുകാരനാണ്. ജനിച്ചതു മുതല്‍ കണ്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയല്ല കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറായി കാണുന്നത്. ഞാന്‍ ആദ്യമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത് 2017-ലെ ഗുജറാത്ത് തിരഞ്ഞെടുപ്പ് മുതലാണ്. അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്റെ രാഷ്ട്രീയകാര്യ സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ടതുകൊണ്ടാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. അതുകഴിഞ്ഞ് 2019-ല്‍ മുല്ലപ്പള്ളി രാമചന്ദ്രനും ഡോ. ശശി തരൂരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡിജിറ്റല്‍ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ചുതുടങ്ങിയത്. മക്കള്‍ രാഷ്ട്രീയമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ പപ്പ പറഞ്ഞിട്ടല്ല ഞാന്‍ രാഷ്ട്രീയത്തിലെത്തിയത്. അതുകാരണമാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ എല്ലാ മുതിര്‍ന്ന നേതാക്കളും മല്ലികാര്‍ജുന ഖാര്‍ഗെയുടെ കൂടെ നിന്നപ്പോള്‍, ഞാന്‍ ശശി തരൂരിന് ഒപ്പം നിന്നത്. 2019-ല്‍ തരൂരുമായി പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോള്‍ വളരെ പ്രൊഫഷണലായ ഒരു നല്ല സിസ്റ്റം ഉണ്ടാക്കിയിരുന്നു. അത് മുന്നോട്ട് കൊണ്ടുപോകാന്‍ നിര്‍ഭാഗ്യവശാല്‍ പല കാരണങ്ങളാല്‍ സാധിച്ചില്ല.
ഞാനൊരു പരാമര്‍ശം നടത്തി. അത് സങ്കീര്‍ണ്ണമായ പരാമര്‍ശം അല്ല. വളരെ ലളിതമായ ഒന്നായിരുന്നു. ബിജെപിയുമായി ഒരുപാട് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ എനിക്കുണ്ട്. എങ്കില്‍പോലും രാജ്യത്തിന്റെ രൂഢമൂലമായ താത്പര്യങ്ങളായ അഖണ്ഡത, പരമാധികാരം എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ രാഷ്ട്രീയത്തിനതീതമായ കാര്യങ്ങള്‍ കൂടി ആലോചിക്കണം. ഇത്രയും മാത്രമാണ് ഞാന്‍ പറഞ്ഞത്. വേറെ ഒന്നും ഞാന്‍ പാഞ്ഞിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു നയത്തിനെതിരെയും പറഞ്ഞിട്ടില്ല. പല നേതാക്കളും അണികളും എന്നെ വിളിച്ച് ഇത് പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടു. അത് സാധ്യമല്ലെന്ന് ഞാന്‍ വ്യക്തമായി അവരോട് പറഞ്ഞു. അതിന്റെ കാരണം ഇന്നലെ തന്നെ വ്യക്തമാക്കിയതാണ്.
അമർഷമോ അടവ് നയമോ
നാല് വര്‍ഷം മുമ്പ് കെപിസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റായി രാഷ്ട്രീത്തിലേക്ക് രംഗപ്രവേശം നടത്തിയ അനില്‍ ആന്റണിക്ക് അതിന് മുകളിലേക്കുള്ള ഒരു രാഷ്ട്രീയ വളര്‍ച്ച ഉണ്ടായില്ല. എന്താണ് ഇതുവരെ ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം ചോദിക്കുമ്പോഴും ഒന്നര വര്‍ഷം മുമ്പേ അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുവെന്നാണ് കെപിസിസി വൃത്തങ്ങള്‍ പറയുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞ് കെ.സുധാകരന്‍ അധ്യക്ഷകനായതോടെ അനില്‍ ആന്റണി പുറത്തായി. എന്നാല്‍ പകരം മറ്റാരേയും നിയോഗിക്കാത്തത് കൊണ്ട് അനില്‍ ആന്റണി പേരില്‍ കെപിസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായി തുടര്‍ന്നു. പുനഃസംഘടനയോടെ പുതിയ ആളെ നിയമിക്കുമെന്ന് കെ.സുധാകരന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇടം കിട്ടാതെ
നെഹ്‌റു കുടുംബത്തിനും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും എ.കെ.ആന്റണി വിശ്വസ്തന്‍ ആയിരുന്നെങ്കിലും മകന്‍ അനില്‍ ആന്റണിക്ക് അതിന്റെ ആനുകൂല്യമൊന്നും ലഭിച്ചിരുന്നില്ല. കെപിസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററാകും മുമ്പ് ഗുജറാത്ത്,രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സംഘത്തില്‍ അംഗമായി പ്രവര്‍ത്തിച്ചതിന്റെ അനുഭവും അനില്‍ ആന്റണിക്കുണ്ട്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനും ഗുജറാത്തില്‍ അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലിനുമൊപ്പമാണ് അനില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ പിന്നീട് കേരളത്തില്‍ ശശി തരൂര്‍ വഴി ചുമതല ലഭിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അനില്‍ ആന്റണിയില്‍ അത്ര താത്പര്യം കാണിച്ചിരുന്നില്ല. ഇതിനിടെ പാര്‍ട്ടി നേതൃത്വം അവണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫൈസല്‍ പട്ടേല്‍ രംഗത്തെത്തിയതും അനില്‍ പിന്തുണച്ചെത്തിയതും ശ്രദ്ധേയമായിരുന്നു.
സ്റ്റാന്‍ഡ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റ് ആന്‍ഡ് എഞ്ചിനീയറിങില്‍ മാസ്റ്റര്‍ ബിരുദമുള്ള അനില്‍ ആന്റണിയുടെ ഡിജിറ്റല്‍ രംഗത്തെ മികവാണ് കേരളത്തില്‍ ചുമതല നല്‍കിയതിന് പിന്നിലെന്ന് ശശി തരൂര്‍ അന്ന് പറഞ്ഞിരുന്നു. തരൂരുമായി നേരത്തെയുള്ള ബന്ധവും അനിലിന് ഗുണമായി മാറി.
ജോഡോ യാത്ര അറിയാതെ
ശശി തരൂരിനെ പരാമര്‍ശിക്കുന്ന നിരന്തര ട്വീറ്റുകളും മറ്റു രാഷ്ട്രീയ ചര്‍ച്ചകളും അനില്‍ ആന്റണിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ സജീവമായിരിക്കുമ്പോഴും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കുറിച്ച് ഒരു വരിപോലും എവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ല.
ഡോക്യുമെന്ററിയെ എതിര്‍ക്കുന്ന കുറിപ്പിലും രാജിക്കത്തിലും രാജ്യതാത്പര്യമെന്ന് അനില്‍ ആവര്‍ത്തിക്കുന്നത് പുതിയ രാഷ്ട്രീയ സൂചനകൾ നൽകുന്നുണ്ട്. കേരള രാഷ്ട്രീയത്തിലാവും ഇത് ദൂര വ്യാപകമായ ഫലങ്ങൾ ഉളവാക്കുക. തത്ക്കാലം വേറെ ഒരു പാർട്ടിയിലേക്കും ഇല്ലെന്നാണ് അനിൽ പറഞ്ഞത്.


