സ്വന്തം നാട് വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് കുടയേറിയവർക്ക് വോട്ട് ചെയ്യാൻ സംവിധാനമൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ പരീക്ഷിക്കും. പ്രായോഗിതക ചർച്ച ചെയ്യാൻ അടുത്ത മാസം 16ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു.
പലതവണയായി നടപ്പാക്കാൻ ശ്രമിച്ച പദ്ധതിയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഇത് നിലവിലെ രാഷ്ട്രീയ പാർട്ടികൾക്ക് അനുകൂല ഫലമാവില്ല ഉണ്ടാക്കുക എന്ന ആശങ്കയുണ്ട്. കേരളത്തിലെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയത്തിൽ പ്രകടമായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത് കേന്ദ്ര സർക്കാരിന് അനുകൂലമായി തീരുകയും ചെയ്യാം എന്ന കാഴ്ചപ്പാടാണ് നിരീക്ഷകർ പങ്കുവെക്കുന്നത്. മാത്രമല്ല വിദേശ രാജ്യങ്ങളിൽ ഉപജീവനാർത്ഥം കഴിയുന്നവർക്കും വോട്ട് നഷ്ടമാകാറാണ്.
നീക്കം വോട്ടിങ് ശതമാനം കൂട്ടാൻ എന്ന പേരിൽ
2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം 67.4 ആയിരുന്നു. 130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് മുപ്പത് കോടിയിലധികം പേരും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാത്തതിന് പ്രധാന കാരണങ്ങളിലൊന്ന് കുടിയേറ്റമാണെന്ന വാദം ഉയർത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
പ്രത്യേക വോട്ടിങ് മെഷീനുകൾ സ്ഥാപിച്ച് പരീക്ഷിക്കും
മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർക്ക് സ്വന്തം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി മൾട്ടി കോൺസ്റ്റിറ്റ്യുവൻസി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ആർവിഎം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ഒരേസമയം 72 മണ്ഡലങ്ങളിലെ വരെ വോട്ടുകൾ ഒറ്റ മെഷീനിൽ രേഖപ്പെടുത്താനാകും.
ആർവിഎം തെരഞ്ഞെടുപ്പുകളിൽ ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പദ്ധതിയുടെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് ഇതിനോടകം രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിട്ടുണ്ട്. ശനിയാഴ്ചയ്ക്കകം രേഖാമൂലം ഇതിന് മറുപടി നല്കണം.
ആഭ്യന്തര കുടിയേറ്റക്കാരുടെ നിർവചനം, പെരുമാറ്റച്ചട്ടം നടപ്പാക്കുക, വോട്ടിംഗിൽ സ്വകാര്യത ഉറപ്പാക്കുക, വോട്ടർമാരെ തിരിച്ചറിയുക, വോട്ടെണ്ണൽ മുതലായ വെല്ലുവിളികൾ മറികടക്കുന്നതിനാണ് രാഷ്ട്രീയ പാർട്ടികളുടെ നിർദേശങ്ങൾ തേടിയത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുടെ കേന്ദ്രീകൃത വിവരങ്ങൾ ലഭ്യമല്ല എന്നതും പ്രധാന വെല്ലുവിളിയാണ്. മാത്രമല്ല പൂർണ്ണമായും സംസ്ഥാനം വിട്ടവർക്ക് അവർ കുടിയേറിയ സ്ഥലത്ത് വോട്ട് ലഭിക്കുന്നതല്ലെ ജനാധിപത്യപരമാവുക എന്ന ചോദ്യം ഉയരുന്നുണ്ട്.


