അയ്യപ്പൻ്റെ ഉറക്കുപാട്ടായി ആലപിച്ചു വരുന്ന ‘ഹരിവരാസന’ത്തിൻ്റെ രചനയ്ക്ക് നൂറ് വയസ്സ് തികയുന്നു. ശതാബ്ദി ആഘോഷത്തിന് ശബരിമല അയ്യപ്പ സേവാസമാജത്തിൻ്റെ നേതൃത്വത്തിൽ പന്തളത്ത് ഒരുക്കങ്ങൾ തടങ്ങി.
ഓഗസ്റ്റ് 29ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. പതിനെട്ടുപടിയുടെ പുണ്യംപോലെ പതിനെട്ടുമാസം നീളുന്ന ആഘോഷ പരിപാടികളാണ് ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്നത്.
‘ഹരിവരാസനം’ എന്ന പേരില്‍ പ്രസിദ്ധമായ ‘ഹരിഹരാത്മജ അഷ്ടകം’ . ഏകദേശം 1955 മുതല്‍ ശബരിമലയില്‍ ക്ഷേത്രം തുറന്ന് പൂജ ചെയ്യുന്നദിവസങ്ങളില്‍ അത്താഴപൂജക്കുശേഷം ആലപിച്ചുവരുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പരിപാടിയുടെ കണ്‍വീനര്‍ ജി. പൃഥ്വിപാല്‍ പറഞ്ഞു.
ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. പിന്നീട് ഒന്നൊഴിയാതെ ഓരോ നിലവിളക്കും അണച്ച് മേൽശാന്തി നട അടയ്ക്കും
അയ്യപ്പന്റെ രൂപഭാവങ്ങളെ വർണ്ണിക്കയും പ്രകീർത്തിക്കയും ചെയ്യുന്ന ഹരിവരാസനത്തിൽ ആദിതാളത്തിൽ മധ്യമാവതി രാഗത്തിൽ സംസ്കൃതപദങ്ങളാൽ ചിട്ടപ്പെടുത്തപ്പെട്ട പതിനാറ് പാദങ്ങളാണ് ഉള്ളത്. അതിൽ ഏഴുപാദം മാത്രമാണ് ശബരിമല ശാസ്താവിനെ ഉറക്കുവാൻ നടതുറന്നിരിക്കുന്ന ദിവസങ്ങളിൽ രാത്രി 10.55 ന് പാടാറുള്ളത്. ഹരിവരാസനത്തിനു ശേഷം ശബരിമലയിൽ ശരണം വിളിക്കരുത് എന്നൊരു വിശ്വാസവും നിലനിന്നു പോരുന്നു
ഈ കീര്‍ത്തനം ജനപ്രീതി അര്‍ജ്ജിച്ചത് 1975ല്‍ മെരിലാന്റ് നിര്‍മ്മിച്ച സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലൂടെയാണ്. ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട് ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ആലപിച്ച കീർത്തനം സിനിമയിലൂടെ ജനകീയമായി. അതിനു മുപ് തന്നെ അത്താഴ പൂജ കഴിഞ്ഞു നടയടക്കുമ്പോള്‍ ഉടുക്ക് കൊട്ടി പാടുന്ന കീര്‍ത്തനമായി ഇത് ഉപയോഗിച്ചിരുന്നു എന്നു പറയുന്നു.
മേല്‍ശാന്തിമാരും സഹശാന്തിമാരും ചേര്‍ന്നാണ് നട അടക്കുമ്പോള്‍ ഹരിവരാസനം പാടുന്നത്. ഈ പാട്ട് യേശുദാസ് പാടിയ സിനിമാ പാട്ടിൻ്റെ ഈണത്തിലല്ല. ഭക്തർക്കായാണ് അത് ഉപയോഗിക്കുന്നത്. ഓരോ വരികളുടെയും അവസാനം സ്വാമി എന്ന് ചേര്‍ത്ത് വേറെ ഈണത്തിലുള്ളതാണ്. അവസാന നാലു വരിയാകുമ്പോള്‍ ഓരോ വിളക്കു വീതം അണച്ച് ശാന്തിക്കാര്‍ പിന്നിലേയ്ക്ക് നടന്ന് മന്ത്രം ചൊല്ലിയാണ് നട അടയ്ക്കുന്നത്.
ആഘോഷ പരിപാടികൾ
ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ 2024 ജനുവരിയിലാണ് സമാപിക്കുന്നത്. കലാ, കായിക, സാംസ്‌കാരിക, ആധ്യാത്മിക വിഷയങ്ങളില്‍ മത്സരങ്ങള്‍, എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളിച്ച് സെമിനാറുകള്‍, ആത്മീയ പ്രഭാഷണങ്ങള്‍, ധാര്‍മികക്ലാസുകള്‍, പൊതുസമ്മേളനങ്ങള്‍തുടങ്ങി അയ്യപ്പധര്‍മ പ്രചാരണം ലക്ഷ്യമാക്കിയുള്ള വിവിധപരിപാടികള്‍ സംഘടിപ്പിക്കും.
സമൂഹ ഹരിവരാസന പാരായണയജ്ഞം, 5000 കലാകാരന്മാരെ പങ്കെടുപ്പിച്ച് അയ്യപ്പചരിതം വിഷയമാക്കി നടത്തുന്ന ചിത്രരചന, നര്‍ത്തകരെ പങ്കെടുപ്പിച്ച് ഹരിവരാസനം നൃത്തശില്‍പം, സംഗീതജ്ഞരെ ചേര്‍ത്ത് സംഗീതാര്‍ച്ചന, ആഘോഷങ്ങളുടെ കാലത്ത് രാജ്യത്തുടനീളം തുടര്‍ച്ചയായ രഥയാത്രകള്‍ എന്നിവ നടത്തും.
2024 ജനുവരി 20, 21 തീയതികളില്‍ തിരുവനന്തപുരത്ത് പ്രധാനമന്ത്രിയും മറ്റ് പ്രമുഖവ്യക്തികളും പങ്കെടുക്കുന്ന ആഗോള അയ്യപ്പ മഹാസംഗമം ആലോചനയുണ്ട്.