നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു. വിവിധ ഗ്രേഡ് അരികൾക് 20% കയറ്റുമതി തീരുവയും ഏർപ്പെടുത്തി. വിലക്കയറ്റം സംബന്ധിച്ച ആശങ്കയാണ് കാരണം. ലോക് സഭാ തിരഞ്ഞെടുപ്പിൻ്റെ ഇടയിലേക്ക് അരിവിലക്കയറ്റം കൂടി കയറി വരുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ആഭ്യന്തര വിതരണം വർധിപ്പിക്കുക, പ്രാദേശിക വില പിടിച്ചു നിർത്തുക എന്നിവ ലക്ഷ്യമിട്ടാണ് അരിയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. പൊടിയരിയുടെ കയറ്റു മതി ഇന്ന് മുതൽ നിരോധിച്ചു.
കയറ്റുമതി ചൈനയിലേക്ക്
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ചൈന ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ചിരിക്കയാണ്. കുറഞ്ഞ വിലയിൽ അരി നൽകാമെന്ന ഇന്ത്യയുടെ വാഗ്ദാനവും മറ്റ് വിതരണ ശൃംഖലകൾ കുറഞ്ഞതിനാലുമാണ് രണ്ട് വർഷം മുൻപ് ചൈന ഇന്ത്യയെ സമീപിച്ചത്. ഇതോടെ കയറ്റുമതി സജീവമായി.
ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയും, ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയുമാണ്. ഏകദേശം 4 മില്ല്യൺ ടൺ അരി വർഷംതോറും ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്.
ചൈനയുടെ പരമ്പരാഗത വിതരണക്കാരായ തായ്ലാൻഡ്, വിയറ്റ്നാം, മ്യാൻമർ, പാകിസ്താൻ എന്നിവിടങ്ങളിൽ കയറ്റുമതിക്കായി മിച്ച വിതരണം പരിമിതമാണ്. ഇന്ത്യയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ രാജ്യങ്ങളിൽ ടണ്ണിന് കുറഞ്ഞത് 30 ഡോളർ അധികാണെന്നും അരി വ്യാപാരികൾ പറയുന്നു.
നിയന്ത്രണങ്ങൾ
നേരത്തെയുള്ള കരാറുകൾ അനുസരിച്ചുള്ള കയറ്റുമതിക്ക് സെപ്റ്റംബർ 15 വരെ ഇളവ് നൽകി. ബസുമതി ഒഴികെയുള്ള അരി ഇനികൾക്ക് ഇന്നുമുതൽ 20 ശതമാനം കയറ്റുമതി തീരുവ ഏർപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യമായ ഇന്ത്യ, 150-ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നുണ്ട്.
ഇത്തവണ, മോശം കാലാവസ്ഥയും മൺസൂണിൻറെ കുറവും നെൽകൃഷിയെ സാരമായി ബാധിക്കുമെന്ന് മുൻകൂട്ടി കണ്ടാണ് ഇന്ത്യ അരിയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത് എന്നാണ് വിശദീകരണം. വെള്ളപ്പൊക്കവും, ഉഷ്ണതരംഗവും മറ്റൊരു പ്രധാന അരി ഉത്പാദക രാജ്യമായ പാകിസ്ഥാനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ഇതു അന്താരാഷ്ട്ര വിപണിയിലും വൻ വിലവർദ്ധനവിന് കാരണമാകും എന്നാണ് കണക്കാക്കുന്നത്.
നടപ്പ് ഖാരിഫ് സീസണിലെ നെല്ലുൽപാദന കണക്ക്- ആഗസ്റ്റ് 26 വരെ
ജാർഖണ്ഡ്- (10.51 ലക്ഷം ഹെക്ടർ)
പശ്ചിമ ബംഗാൾ (4.62 ലക്ഷം ഹെക്ടർ)
ഛത്തീസ്ഗഡ് (3.45 ലക്ഷം ഹെക്ടർ)
ഉത്തർപ്രദേശ് (2.63 ലക്ഷം ഹെക്ടർ)
ബിഹാർ (2.63 ലക്ഷം ഹെക്ടർ)
ഒഡീഷ (2.24 ലക്ഷം ഹെക്ടർ)
മുകളിൽപ്പറഞ്ഞ സ്ഥലങ്ങളിലാണ് നിലവിൽ ഏറ്റവും കുറവ് നെല്ലുൽപാദനമുള്ളത്. അതേ സമയം 2020-21 സാമ്പത്തിക വർഷത്തിലെ കണക്ക് അനുസരിച്ച് 124.37 ദശലക്ഷം ടണ്ണിൽ നിന്ന് കഴിഞ്ഞ വിളവർഷത്തിൽ അരി ഉൽപ്പാദനം 130.29 ദശലക്ഷം ടണ്ണായി ഉയർന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ കൂടുതൽ ഉൽപ്പാദനത്തിന്റെയും ഉയർന്ന സംഭരണത്തിന്റെയും പിൻബലത്തിൽ ജൂലായ് 1 ലെ കണക്കനുസരിച്ച് 47 ദശലക്ഷം ടൺ അരിയാണ് കേന്ദ്രത്തിന്റെ ലിസ്റ്റിലെ സ്റ്റോക്കിലുള്ളത്. ജൂലായ് ഒന്നിലെ കണക്കനുസരിച്ച് ഇതിൽ 13.5 ദശലക്ഷം ടൺ അരി ബഫർ സ്റ്റോക്ക് ആവശ്യമാണ്.


